പയ്യാവൂർ: നെൽവയൽ സംരക്ഷിക്കുക, കർഷകരെ രക്ഷിക്കുക, നെൽകർഷകരോടുള്ള പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക, വയൽ കൃഷി തൊഴിലുറപ്പിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ്-എം കർഷക യൂണിയന്റെ ആഭിമുഖ്യത്തിൽ ഉളിക്കൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.
അമരവയൽ പാടശേഖരത്തിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കഴിഞ്ഞവർഷം വരെ തൊഴിലറപ്പിൽപ്പെടുത്തി ചെയ്തിരുന്ന വരമ്പിന്റെ പണി ഇത്തവണയില്ലെന്ന് നാട്ടി തുടങ്ങാറായപ്പോൾ അറിയിച്ചതിനാൽ കർഷകർക്ക് കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ്. പഞ്ചായത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് നെൽകർഷകരെ സംരക്ഷിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. അപ്പച്ചൻ കുമ്പക്കൽ, മാത്യു വടക്കേൽ, ജോളി പുതുശേരി, ടി.എൽ.ആന്റണി, ബിജു മനയിൽ, ജോണി കോവിലകം, ബാബു കല്ലുപുര, ഇമ്മാനുവൽ ഉളിക്കൽ എന്നിവർ പ്രസംഗിച്ചു.
ഉളിക്കൽ പഞ്ചായത്തിലെ ഒമ്പത് പാടശേഖരങ്ങളിൽ മുണ്ടാനൂർ പാടശേഖരം ഇല്ലാതായിക്കഞ്ഞു. ഇവിടെ ഇപ്പോൾ തെങ്ങ്, കമുക്, കപ്പ, വാഴ തുടങ്ങിയ കൃഷികളാണുള്ളത്.
വയത്തൂർ പാടശേഖരത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി കൃഷി ഇറക്കുന്നില്ല. കൂടാതെ ഉളിക്കൽ നെടുംപോക്കിരി, കയനി, പരിക്കളം എന്നീ വയലുകളിൽ നാമമാത്രമായ കൃഷിയാണ് ചെയ്യുന്നത്.
ഉളിക്കൽ പഞ്ചായത്തിൽ മാത്രം ഏക്കർ കണക്കിന് നെൽവയലുകളാണ് കൃഷിയിറക്കാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ഈ വയലുകൾ നശിക്കാതിരിക്കാൻ ഉളിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യാൻ താത്പര്യമുള്ളവരുടെ സംഘങ്ങൾ രൂപീകരിച്ചും തൊഴിലുറപ്പു തൊഴിലാളികളെ ഏൽപ്പിച്ചും അയൽകൂട്ടങ്ങളുടെ നേതൃത്വത്തിലും കൃഷിയിറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, നെൽകർഷകരെ സഹായിക്കാൻ വരമ്പിന്റെ പണിയും. ഞാറുനടീലും കൊയ്ത്തും തൊഴിലുറപ്പിൽ ഉൾപെടുത്തി ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.