ഇരിട്ടി: കുടിയേറ്റ മേഖലയായ അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടിയിലെ ജനങ്ങൾ. കൂട്ടമായി എത്തുന്ന കാട്ടാനകൾ വാഴ, തെങ്ങ്, കവുങ്ങ്, കശുമാവ്, റബർ തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിപ്പിക്കുകയാണ്. സണ്ണി കുന്നിന്, ജോണി ഈഴകുന്നേൽ, അപ്പച്ചൻ പറമ്പുകാട്ടിൽ, ജോർജ് പറമ്പുകാട്ടിൽ, ജോയി കുന്നിന്, ജോസ് കുന്നിന്, പാപ്പു ഈഴകുന്നേൽ, ജോസ് വെള്ളത്താനത്ത് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് ആനക്കൂട്ടം നാശം വിതയ്ക്കുന്നത്. വെള്ളിയാഴ്ച രാത്രിയും ഇവിടെ ആനക്കൂട്ടം ഇറങ്ങി കുലച്ച വാഴയും തെങ്ങും നശിപ്പിച്ചു. ഇവിടെയുള്ള 30 കുടുംബങ്ങൾ കഴിഞ്ഞ മൂന്നുമാസമായി കൃഷിയിടത്തിലെ ആദായം പോലും എടുക്കാനാകാതെ ഭീതിയിലാണ് കഴിഞ്ഞു വരുന്നത്.
വന്യമൃഗ ശല്യം രൂക്ഷമായതോടെ നേരത്തെയുണ്ടായിരുന്ന താമസക്കാർ പലരും ഇവിടം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്തു. ഭൂമിക്ക് ടൗൺ പ്രദേശങ്ങളിലേതിനെക്കാൾ ന്യായവില നിശ്ചയിച്ചതിനാൽ സ്ഥലം വില്ക്കാൻ പോലും കഴിയുന്നില്ല. കുട്ടികളുടെ പഠനം, വിവാഹം എന്നീ ആവശ്യങ്ങൾക്കു അത്യാവശ്യഘട്ടത്തിൽ സ്ഥലം വില്ക്കാൻ ശ്രമിച്ചാലും സാധിക്കാത്ത അവസ്ഥയാണെന്നും ഭൂമിയുണ്ടായിട്ടും ഒരു കാര്യമില്ലെന്നും ഇവിടുത്തെ കർഷകർ പറഞ്ഞു. ആനയ്ക്ക് പുറമെ കടുവ, കാട്ടുപന്നി, മലാൻ, കുരങ്ങ് എന്നിവയുടെയും ശല്യമുണ്ട്.
സോളാർ വേലികൾ സ്ഥാപിക്കണം
ആറളം ഫാമിൽ നിന്നും ആനകളെ തുരത്താൻ ആരംഭിച്ചതോടെയാണ് ഈ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടങ്ങിയത്. ആറളം ഫാമിൽ നിന്നും തുരത്തിയ ആനകളിൽ ചിലത് ഈ മേഖലയിലേക്ക് കടന്നു വന്നുവെന്നാണ് കരുതുന്നത്. മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട സർക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്നും ഇവിടുത്തെ കർഷകർ പറഞ്ഞു.
ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളുടെ വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും അന്തിമ തീരുമാനം ആകാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്. പ്രദേശത്തെ ആനകളെ തുരത്തി സോളാർ വേലി സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.