തലശേരി: ആൾ താമസമില്ലാത്ത വീട്ടുവളപ്പിൽ വീണ തേങ്ങ പെറുക്കുന്നതിനിടയിൽ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട എരഞ്ഞോളി കുടക്കളത്തെ ആയിനിയോട്ട് മീത്തൽ വേലായുധന്റെ മൃതദേഹം കുണ്ടുചിറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു.
തലശേരി ജനറൽ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം നേതാക്കളായ എം.സി. പവിത്രൻ, കാരായി രാജൻ, സി.കെ.രമേശൻ, ടി.പി. ശ്രിധരൻ, കാരായി ചന്ദ്രശേഖരൻ , പി.പി. സനൽ, മുഹമ്മദ് അഫ്സൽ, സിപിഐ പ്രതിനിധികളായ സി.എൻ. ചന്ദ്രൻ, സി.പി. ഷൈജൻ, പി.പി. സന്തോഷ്കുമാർ, എ.പ്രദീപൻ, കോൺഗ്രസ് നേതാക്കളായ നിയുക്ത എംപി ഷാഫി പറമ്പിൽ, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, കെ.പി. സാജു, ബിജെപി നേതാക്കളായ എൻ. ഹരിദാസ്, സി.രഘുനാഥ്, കെ. വിജേഷ്, കെ. അജേഷ് എന്നിവരും മറ്റ് പാർട്ടി പ്രതിനിധികളും അന്ത്യാഞ്ജലി അർപ്പിച്ചു.
വേലായുധൻ കൊല്ലപ്പെട്ട സംഭവത്തിൽ അസ്വാഭാവിക മരണത്തിനും സ്ഫോടക വസ്തു നിയന്ത്രണ നിരോധന നിയമപ്രകാരവും തലശേരി പോലീസ് കേസെടുത്തു. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയാൽ വകുപ്പുകൾ മാറാനും കൂട്ടി ചേർക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 ഓടെയാണ് വീടിന് തൊട്ടടുത്ത പറമ്പിൽ എത്തിയ വേലായുധൻ സ്ഫോടനത്തിൽ കൊലപ്പെട്ടത്.