ബഷീര്‍ കല്ലായി
മഞ്ചേരി: ജില്ലയിലെ ആരോഗ്യമേഖല നേരിടുന്നത് കടുത്ത അവഗണയിലെന്ന ആരോപണത്തിനു പിന്നാലെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയായിരുന്ന മഞ്ചേരി ജനറല്‍ ആശുപത്രിയും ഓര്‍മയാകുന്നു. മഞ്ചേരിയില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജ് സ്ഥാപിച്ചതോടെയാണ് ജനറല്‍ ആശുപത്രിയുടെ ദുര്യോഗം ആരംഭിച്ചത്.
മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമായപ്പോള്‍ ആദ്യം 300 ബെഡുകളോടു കൂടിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഇല്ലാതായി. ഇപ്പോള്‍ ജനറല്‍ ആശുപത്രിയും നഷ്ടപ്പെടുകയാണ്.
മഞ്ചേരി ജനറല്‍ ആശുപത്രിയുടെ ഭാഗമായുള്ള സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും ജില്ലയുടെ വിവിധ ആശുപത്രികളിലേക്ക് പുനര്‍വിന്യസിക്കുന്ന നടപടികൾക്ക് ഇക്കഴിഞ്ഞ 18ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക ഉത്തരവിറക്കി. 56 ഡോക്ടര്‍മാരില്‍ 12 അസിസ്റ്റന്റ് സര്ജന്മാരെ ഇതിനകം തസ്തികയോടെ അരീക്കോട്, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിലേക്ക് പുനര്‍വിന്യസിച്ചിരുന്നു.
ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് വിഭാഗം, ഓങ്കോളജി വിഭാഗം എന്നിവയിലെ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും ഭരണപരമായ തസ്തികകളായ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ രണ്ടു ഡോക്ടര്‍മാരടക്കം അഞ്ച് ഡോക്ടര്‍മാരുടെ തസ്തികകള്‍ ഒഴിച്ച് മറ്റുള്ള എല്ലാ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും പുനര്‍വിന്യസിക്കാനാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടികള്‍ തുടങ്ങിവച്ചത്.
അടിയന്തര പ്രാധാന്യത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മഞ്ചേരി ജനറല്‍ ആശുപത്രി മലപ്പുറം ജില്ലയില്‍ പുനരാരംഭിക്കാനുള്ള സാധ്യതകള്‍ മങ്ങി. സംസ്ഥാനത്തെ ഇതര ജില്ലകളിലൊന്നും തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയോ ജില്ലാ ആശുപത്രിയോ ഇല്ലാതാക്കുന്ന സ്ഥിതിവിശേഷം സംജാതമായിട്ടില്ല.
തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, കോന്നി, പാലക്കാട്, മാനന്തവാടി എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിതമായെങ്കിലും ജനറല്‍ ആശുപത്രി നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ മഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയോട് തികഞ്ഞ അവഗണനാ മനോഭാവമാണ് അധികൃതര്‍ പുലര്‍ത്തി വരുന്നത്.നിലവിലെ ജില്ലാ, താലൂക്ക് ആശുപത്രികളില്‍ അംഗീകൃത ആശുപത്രി കിടക്കകളുടെ എണ്ണം വളരെ പരിമിതമാണ്. ഏറ്റവും കൂടുതല്‍ കിടക്കകളുള്ള ജില്ലാ ആശുപത്രിയായ പെരിന്തല്‍മണ്ണയില്‍ പോലും ആകെ 177 കിടക്കകള്‍ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്.
തിരൂര്‍ ജില്ലാശുപത്രിയിലും നിലമ്പൂര്‍ ജില്ലാശുപത്രിയിലും 140 ലധികം കിടക്കകള്‍ക്ക് മാത്രമേ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളൂ. 501 കിടക്കകള്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ലഭ്യമായിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 1205, എറണാകുളം ജനറല്‍ ആശുപത്രിയില്‍ 1049,
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 714, കോട്ടയം ജനറല്‍ ആശുപത്രിയില്‍ 922, കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ 550, കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ 541 ക്രമത്തില്‍ ആശുപത്രി കിടക്കകള്‍ ലഭ്യമാണ്. എന്നാല്‍ ജനറല്‍ ആശുപത്രിയായി ഉയര്‍ത്താന്‍ സാധിക്കുന്ന കിടക്കകളുള്ള ഒരു ആശുപത്രിയും നിലവില്‍ മലപ്പുറം ജില്ലയിലില്ല എന്നതാണ് വസ്തുത.