ബംഗളൂരു ദുരന്തം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി
Saturday, June 7, 2025 1:48 AM IST
ബംഗളൂരു: ആദ്യമായി ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും 11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കൂടുതല്‍ നടപടികളിലേക്ക്.
ബംഗളൂരു പോലീസ് കമ്മീഷണറുടെ സസ്പൻഷനു പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ. ഗോവിന്ദരാജിനെ പുറത്താക്കി. രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ദ് നിംബാല്‍ക്കറിനെ സ്ഥലം മാറ്റാനും മുഖ്യമന്ത്രി നിർദേശിച്ചു.
ടീമിന് സ്വീകരണം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ ഗോവിന്ദരാജ് അനാവശ്യ ഇടപെടലുകൾ നടത്തിയതായി കണ്ടെത്തിരുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചുവെങ്കിലും കര്‍ണാടക നിയമസഭയിലും ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ട് പരിപാടികള്‍ നടത്തണമെന്ന് ഗോവിന്ദരാജ് നിര്‍ദേശിക്കുകയായിരുന്നു. ജനക്കൂട്ടം ഉണ്ടാകും എന്നതുൾപ്പെടെ വിവരങ്ങൾ കൈമാറാതിരുന്നതാണു രഹസ്യാന്വേഷണ വിഭാഗം മേധാവിക്കു വിനയായത്.
അതിനിടെ ദുരന്തത്തിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) ഭാരവാഹികളെ അറസ്റ്റ് ചെയ്യുന്നത് 16 വരെ കര്‍ണാടക ഹൈക്കോടതി തടഞ്ഞു. കേസിനെതിരേ ക്രിക്കറ്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയാണു നിര്‍ദേശം. അന്വേഷണവുമായി സഹകരിക്കണമെന്ന് കെഎസ് സിഎയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെഎസ്സിഎയുടെ രണ്ട് ഭാരവാഹികളെ അറസ്റ്റ്ചെയ്യാൻ പോലീസ് ശ്രമിക്കുന്നതായി ഇന്നലെ സൂചകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് അസോസിയേഷൻ കോടതിയിലെത്തിയത്.
കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നും സ്റ്റേഡിയം വാടകയ്ക്കു നല്‍കുക മാത്രമാണ് അസോസിയേഷൻ ചെയ്തതെന്നും കെഎസ്സിഎ പ്രസിഡന്റ് രഘുറാം ഭട്ട്, സെക്രട്ടറി എ. ശങ്കര്‍, ട്രഷറര്‍ ഇ.എസ്. ജയറാം എന്നിവര്‍ കോടതിയില്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ ആര്‍സിബി മാര്‍ക്കറ്റിംഗ് വിഭാഗം തലവന്‍ നിഖില്‍ സോസെയ്ല് ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ആര്‍സിബിയുടെ പ്രചാരണപരിപാടികള്‍ക്കു നേതൃത്വം നല്‍കിയിരുന്നത് നിഖിലാണ്.
മുംബൈയിലേക്കു പോകുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പുലര്‍ച്ചെ ആറരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പരിപാടി ആസൂത്രണം ചെയ്ത ഇവന്റ് മാനേജ്മെന്റ് കമ്പനി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേരെയും പോലീസ് പിടികൂടി.