കാഷ്മീരികളുടെ ഉപജീവനമാർഗം കൊള്ളയടിക്കുക പാക്കിസ്ഥാന്റെ ലക്ഷ്യം: പ്രധാനമന്ത്രി
Saturday, June 7, 2025 1:48 AM IST
കത്ര: ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ടൂറിസത്തെ ആശ്രയിക്കുന്ന കാഷ്മീരി ജനതയുടെ ഉപജീവനമാർഗം കൊള്ളയടിക്കുകയെന്നതാണു പാക്കിസ്ഥാന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജമ്മുകാഷ്മീരിലെ കത്രയിൽ, കാഷ്മീർ താഴ്വരയിലെ ആദ്യ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം തൊഴിൽ നൽകുകയും ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അയൽരാജ്യം മനുഷ്യത്വത്തിന്റെയും ഒരുമയുടെയും ടൂറിസത്തിന്റെയും ശത്രുവാണ്. മാത്രമല്ല പാക്കിസ്ഥാൻ പാവപ്പെട്ടവരുടെ ഉപജീവനമാർഗത്തിന്റെയും ശത്രുവാണ്.
പഹൽഗാം ഇതിന് ഉദാഹരണമാണ്. "ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് കേൾക്കുമ്പോഴെല്ലാം നാണംകെട്ട തോൽവിയുടെ ഓർമ പാക്കിസ്ഥാനെ തേടിയെത്തും- മോദി പറഞ്ഞു.
ഉധംപുർ-ശ്രീനഗർ-ബാരാമുള്ള റെയിൽ പദ്ധതി പുതിയ, ശക്തീകരിക്കപ്പെട്ട ജമ്മുകാഷ്മീരിന്റെ പ്രതീകമാണ്. ചെനാബ്, അഞ്ജി പാലങ്ങൾ ജമ്മുകാഷ്മീരിന്റെ അഭിവൃദ്ധിയിലേക്കുള്ള കവാടങ്ങളായി വർത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.