തീവ്രവാദത്തിനും വർഗീയതയ്ക്കുമെതിരേ: സിപിഎം
Saturday, June 7, 2025 1:48 AM IST
ന്യൂഡൽഹി: തീവ്രവാദത്തിനും യുദ്ധക്കൊതിക്കും പഹൽഗാം ഭീകരാക്രമണം ഉപയോഗിച്ചു വർഗീയവിദ്വേഷം പരത്തുന്നതിനെതിരേ പ്രതിഷേധപരിപാടികളുമായി സിപിഎം. ഈ മാസം ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടികൾ നടത്താനാണ് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരേയും ഉടൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ഒന്നിച്ചപ്പോഴും ഹിന്ദുത്വ ശക്തികൾ ആക്രമണത്തെ ദുരുപയോഗം ചെയ്തു വർഗീയവിദ്വേഷം പടർത്താൻ ശ്രമിച്ചുവെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എം.എ. ബേബി കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പ്രതിനിധിസംഘം ഈ മാസം 10, 11 തീയതികളിൽ കാഷ്മീർ സന്ദർശിക്കും. പോളിറ്റ് ബ്യൂറോ അംഗം അമ്രാ റാം എംപി, കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി, കേന്ദ്ര കമ്മിറ്റി പ്രത്യേക ക്ഷണിതാവ് ജോണ് ബ്രിട്ടാസ് എംപി, എംപിമാരായ ബികാസ് രഞ്ജൻ ഭട്ടാചാര്യ, എ.എ. റഹീം, സു വെങ്കടേശൻ എന്നിവരും യാത്രാസംഘത്തിലുണ്ടാകും.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. എം.എ. ബേബി, ബി.വി. രാഘവുലു, മുരളീധരൻ, രാജേന്ദ്ര ശർമ, കെ. ഹേമലത, വിക്രം സിംഗ്, കെ.എൻ. ഉമേഷ് എന്നിവരാണ് സെൻട്രൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വർഷത്തിൽ ജനാധിപത്യസംരക്ഷണ പരിപാടികൾ സംഘടിപ്പിക്കുകയും നിലവിലെ സർക്കാരിന്റെ ഏകാധിപത്യം തുറന്നുകാട്ടുകയും ചെയ്യുമെന്ന് സിപിഎം അറിയിച്ചു. കേന്ദ്ര വ്യാപാര യൂണിയനുകൾ ജൂലൈ ഒന്പതിന് പ്രഖ്യാപിച്ചിരിക്കുന്ന പൊതുപണിമുടക്കിന് പൂർണ പിന്തുണയും സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്.