സംസ്ഥാനത്തെ റോഡ് വികസനത്തിന് കേന്ദ്രാനുമതി
Thursday, June 5, 2025 2:29 AM IST
ന്യൂഡൽഹി: കൊല്ലം-ചെങ്കോട്ട ഗ്രീൻഫീൽഡ് ( എൻഎച്ച് 744) റോഡിന് മൂന്നു മാസത്തിനുള്ളിൽ അനുമതി നൽകാമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി അറിയിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
എറണാകുളം ബൈപാസ് പദ്ധതിക്കു തത്വത്തിൽ അനുമതി ലഭിച്ചു. അഞ്ചു മാസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിക്കും. മോർത്ത് ഫണ്ട് വഴി ചെയ്യുന്ന നിലവിലുള്ള ഏഴു ദേശീയപാതകളുടെ ഡിപിആറുകളിൽ അഞ്ചെണ്ണത്തിന് അംഗീകാരം ലഭിച്ചു.
രണ്ടെണ്ണത്തിന് രണ്ടു മാസത്തിനുള്ളിൽ അനുമതി നൽകും. എട്ടു വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചതെന്നും കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
മൈസൂരു- മലപ്പുറം സാന്പത്തിക ഇടനാഴി പദ്ധതിയിൽ വിശദപഠനം നടത്തി അംഗീകാരം നൽകാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
വില്ലിംഗ്ടൺ ഐലൻഡ്-കുണ്ടന്നൂർ ഗ്രീൻഫീൽഡ് കോറിഡോർ, അഴീക്കൽ പോർട്ട് കണക്ടിവിറ്റി പദ്ധതി എന്നിവയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചു. കോതമംഗലം-മൂവാറ്റുപുഴ ബൈപ്പാസ് ഒറ്റ ബൈപാസായി നടപ്പിലാക്കാൻ അംഗീകാരം ലഭിച്ചു.
പുനലൂർ ബൈപ്പാസ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകാൻ എൻഎച്ച്എയ്ക്ക് നിർദേശം നൽകി. ദേശീയപാത 66നെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പാത നിർമിക്കാനുള്ള ഡിപിആർ തയാറാക്കാൻ നിർദേശം ലഭിച്ചതായും പൊതുമരാമത്ത് മന്ത്രി അറിയിച്ചു