ഞായറാഴ്ച പാരീസില്‍; ബുധനാഴ്ച ബംഗളൂരുവില്‍
Thursday, June 5, 2025 3:25 AM IST
പാരീസ്/ബംഗളൂരു: ഫ്രഞ്ച് തലസ്ഥാനമായ പാരീസും കര്‍ണാടകയുടെ ആസ്ഥാനമായ ബംഗളൂരുവും തമ്മില്‍ വായുമാര്‍ഗമുള്ള അകലം ഏകദേശം 7,844 കിലോമീറ്റര്‍. മൂന്നു ദിനത്തിന്റെ ഇടവേളയില്‍ ഈ രണ്ടു നഗരങ്ങളിലും കിരീടാഘോഷത്തിനിടെ ആരാധകര്‍ മരണമടഞ്ഞു.
ജൂണ്‍ ഒന്ന് ഞായറാഴ്ചയായിരുന്നു പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാരീസ് സെന്റ് ജെര്‍മന്‍ 2024-25 സീസൺ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 12.30നു നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനെ 0-5നു കീഴടക്കിയായിരുന്നു പിഎസ്ജിയുടെ കിരീടനേട്ടം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫില്‍ പിഎസ്ജിയുടെ കന്നിമുത്തം.
ഭ്രാന്തമായ ആരാധകരുള്ള ക്ലബ്ബാണ് പിഎസ്ജി. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെയും ബ്രസീല്‍ താരം നെയ്മറിനെയും ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയെയുംവരെ കൂക്കിവിളിച്ചത് അതിനുദാഹരണം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫിയിലെ കന്നിമുത്തം പിഎസ്ജി ആരാധകര്‍ ആഘോഷമാക്കി. ആഘോഷം ചെന്നെത്തിയത് ദുരന്തത്തില്‍.
പാരീസിലും പ്രാന്തത്തിലുമായി അരങ്ങേറിയ ആരാധക ആഘോഷങ്ങള്‍ അക്രമത്തിനു വഴിമാറിയപ്പോള്‍ 17ഉം 23ഉം വയസുള്ള രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. 200 കാറുകളാണ് അക്രമസംഭവങ്ങളില്‍ നശിപ്പിക്കപ്പെട്ടത്. ഫ്രാന്‍സില്‍ ആകെ 559 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 22 പോലീസുകാര്‍ അടക്കം 192 പേര്‍ക്കു പരിക്കേറ്റു.
പിഎസ്ജിയുടെ ആഘോഷത്തിന്റെ അലയൊലികള്‍ ഫ്രാന്‍സിന് അവസാനിച്ചപ്പോഴാണ് ഇന്നലെ ബംഗളൂരുവില്‍ മറ്റൊരു ദുരന്തം. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കന്നി ഐപിഎല്‍ കിരീടാഘോഷവും പിഎസ്ജിയുടേതിനു സമാനമായി. അനിയന്ത്രിതമായ തിക്കിലും തിരക്കിലുമായിരുന്നു ബംഗളൂരുവില്‍ ആരാധകര്‍ മരണപ്പെട്ടതെന്നു മാത്രം...