രാജാ രഘുവംശിയുടെ മൃതദേഹത്തിനു സമീപം ചോരക്കറ പുരണ്ട വടിവാൾ കണ്ടെത്തി
Thursday, June 5, 2025 2:29 AM IST
ഷില്ലോംഗ്: മധ്യപ്രദേശിൽനിന്നു ഹണിമൂൺ ആഘോഷിക്കാൻ മേഘാലയയിലെ ഷില്ലോംഗിലെത്തിയ നവദന്പതികളിൽ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു ചോരക്കറ പുരണ്ട വടിവാൾ കണ്ടെത്തിയെന്നു പോലീസ്.
രഘുവംശിയുടെ മൃതദേഹം തിങ്കളാഴ്ച മവ്ക്മ ഗ്രാമത്തിലെ കൊക്കയിൽനിന്നാണു പോലീസ് കണ്ടെടുത്തത്. ഇവിടെനിന്ന് മൂന്നു കിലോമീറ്റർ അകലെനിന്ന് ഇന്നലെ ഒരു റെയിൻ കോട്ട് ലഭിച്ചു. ഇത് രഘുവംശിയുടേതാണെന്ന നിഗമനത്തിലാണു പോലീസ്.
രഘുവംശിയുടെ ഭാര്യ സോനത്തിനായി എൻഡിആർഎഫും പോലീസും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്. ഡ്രോണുകളും പോലീസ് നായകളും പർവതാരോഹകരും ഈ സംഘത്തിലുണ്ട്.
മേയ് 22നാണ് രാജാ രഘുവംശിയും ഭാര്യ സോനമും ഹോംസ്റ്റേയിൽനിന്നു മൗലാഖിയാത് ഗ്രാമത്തിലേക്കു വാടകയ്ക്കെടുത്ത സ്കൂട്ടറിലെത്തുന്നത്. നോൻഗ്രിയാത് ഗ്രാമത്തിലെ വേരുകൾ നിറഞ്ഞ പാലം കാണാനാണ് ഇരുവരും ഇവിടെത്തിയത്.
കൊക്കയിലേക്കുള്ള മൂവായിരം പടികൾ ഇറങ്ങി ആ രാത്രി അവിടെ ചെലവഴിച്ചു. രണ്ടുദിവസത്തിനുശേഷം ഷില്ലോംഗ്-സൊഹ്റ റോഡിൽ ഇവരുടെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
രഘുവംശിയുടെ വലതു കൈയിലെ രാജാ എന്നു മുദ്രകുത്തിയ ടാറ്റു ബന്ധുക്കൾ തിരിച്ചറിഞ്ഞു. മരുന്നുകളും സ്മാർട്ട്ഫോണിന്റെ സ്ക്രീനും സ്മാർട്ട്വാച്ചും രാജായുടെ മൃതദേഹത്തിനുസമീപം കണ്ടെത്തിയിരുന്നു.
ചിറാപ്പുഞ്ചി എന്നറിയപ്പെടുന്ന സോഹറയിൽ തുടർച്ചയായി പെയ്യുന്ന കനത്തമഴ രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. നാല് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും എസ്പിയും അടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സോനമും രാജായുടെ അമ്മയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൽ കൊക്കയിലേക്ക് ഇറങ്ങാൻ ഭയമാണെന്നു പറയുന്നുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.