സിക്കിം മണ്ണിടിച്ചിൽ ; ലഫ്. കേണൽ ഉൾപ്പെടെ സൈനികർക്കായി ഊർജിത തെരച്ചിൽ
Thursday, June 5, 2025 2:29 AM IST
ഗ്യാങ്ടോക്ക്: സിക്കിമിലെ സൈനികക്യാന്പിൽ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായ ലഫ്. കേണലും കുടുംബവും ഉൾപ്പെടെയുള്ളവർക്കായി തെരച്ചിൽ തുടരുന്നു.
വടക്കൻ സിക്കിമിലെ ലാച്ചെനിലെ ചേതൻ സൈനികക്യാന്പിലുണ്ടായ ദുരന്തത്തിൽ പ്രതികൂല കാലാവസ്ഥയും വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും അവഗണിച്ചാണ് രക്ഷാപ്രവർത്തനം. ലഫ്. കേണൽ പ്രതിപാൽ സിംഗ് സന്ധു, ഭാര്യയും വിരമിച്ച സ്ക്വാഡ്രൺ ലീഡറുമായ ആരതി സാഹു, മകൾ അമര്യ സന്ധു, സുബേദാർ ധർമവീർ, നായിക് സുനിലാൽ മുഷാഹരി, ശിപായി സൈനുദ്ദിൻ പി.കെ. എന്നിവരെയാണ് കാണാതായത്.
ഹവിൽദാർ ലഖ്വിന്ദർ സിംഗ്, ലാൻസ് നായിക് മുനിഷ് താക്കൂർ, പോർട്ടർ അഭിഷേക് ലക്ഹാദിയ എന്നിവരുടെ മൃതദേഹങ്ങൾ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ദുരന്തമേഖലയിൽ നിന്ന് രക്ഷപ്പെടുത്തിയ നാലു പേർ താഡോംഗിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘങ്ങൾക്കു പുറമേ ഉപകരണങ്ങളും ദുരന്തമുഖത്ത് എത്തിച്ചിട്ടുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഏറെ ഉയരത്തിലുള്ള പ്രദേശത്തെ ദുർബലാവസ്ഥയിലുള്ള മണ്ണും രക്ഷാദൗത്യത്തിന് തടസമാണ്. ചൊവ്വാഴ്ച മുതൽ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലും തെരച്ചിൽ നടക്കുന്നുണ്ട്.
ചൈനയുമായി അതിർത്തിപങ്കിടുന്ന വടക്കൻ ജില്ലയാണ് ലാച്ചെൻ. ഒട്ടേറെ വിനോദസഞ്ചാരികളാണ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. ഗ്യാങ്ടോക്കിൽ നിന്ന് 110 കിലോമീറ്റർ അകലെയുള്ള പ്രദേശം സമുദ്രനിരപ്പിൽ നിന്ന് 9000 അടി ഉയരത്തിലാണു സ്ഥിതിചെയ്യുന്നത്.
വിനോദസഞ്ചാരത്തിന് എത്തിയ 113 പേരുടെ അടുത്ത് എത്തുന്നതിനായി നടപ്പാത ഇതിനകം സജ്ജമാക്കിക്കഴിഞ്ഞു. ഇവരെ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാകുമെന്നാണു പ്രതീക്ഷ. ചൊവ്വാഴ്ച വിദേശകൾ ഉൾപ്പെടെ 30 വിനോദസഞ്ചാരികളെ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി ഗ്യാങ്ടോക്കിലെത്തിച്ചിരുന്നു.