പാർലമെന്റ് സമ്മേളനം ജൂലൈ 21ന് ആരംഭിക്കും
Thursday, June 5, 2025 3:25 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ നടക്കും. പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷനായ പാർലമെന്ററി കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയാണ് സമ്മേളനതീയതി ശിപാർശ ചെയ്തതെന്നും റിജിജു പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കുനേരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമാണിത്.
ഓപ്പറേഷൻ സിന്ദൂറും ഇതിനുപിന്നാലെ രാജ്യം സ്വീകരിച്ച നടപടികളും വിശദീകരിക്കുന്നതിന് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രത്യേക സമ്മേളനം നടത്താൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. ഓപ്പറേഷൻ സിന്ദൂർ മാത്രമല്ല പാർലമെന്റിന്റെ സാധാരണ നടപടികളും ഉൾക്കൊള്ളുന്ന സമ്മേളനമായിരിക്കും നടക്കുകയെന്ന് റിജിജു പറഞ്ഞു.
സമ്മേളനത്തിൽ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും അടക്കമുള്ള വിഷയങ്ങളായിരിക്കും പ്രധാനമായും ചർച്ചയാകുക. പഹൽഗാമിൽ 26 പേരെ വെടിവച്ചു കൊലപ്പെടുത്തിയ ഭീകരരെ ഇതുവരെ പിടിക്കാത്തതും പാർലമെന്റിൽ ഉന്നയിക്കാനാണു പ്രതിപക്ഷത്തിന്റെ നീക്കം.
പാക്കിസ്ഥാനുമായുള്ള വെടിനിർത്തലിൽ താൻ ഇടപെട്ടുവെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള പ്രസ്താവനയോട് പ്രധാനമന്ത്രി പ്രതികരിക്കാത്തതും സമ്മേളനത്തിൽ ചർച്ചയാകും.
ട്രംപ് പലവട്ടം തന്റെ പ്രസ്താവന ആവർത്തിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ കേന്ദ്ര സർക്കാർ നിഷേധിച്ചെങ്കിലും ട്രംപിന്റെ പ്രസ്താവനകൾക്കു മറുപടി നൽകിയിട്ടില്ല.
വീട്ടിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടികളും ഈ സമ്മേളനത്തിൽ ഉണ്ടായേക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
ജസ്റ്റീസ് വർമയുടെ ഇംപീച്ച്മെന്റ് നടപടി രാഷ്ട്രീയേതര വിഷയമായതിനാൽ മറ്റു പാർട്ടികളുടെ സഹകരണം തേടിയതായും കേന്ദ്രസർക്കാർ അറിയിച്ചു.
തീയതി നേരത്തേ പ്രഖ്യാപിച്ചതു പ്രതിപക്ഷ ആവശ്യത്തിൽനിന്നു രക്ഷപ്പെടാൻ: കോൺഗ്രസ്
പഹൽഗാം ഭീകരാക്രമണം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തിൽനിന്നു രക്ഷപ്പെടാനാണ് സാധാരണയിലും നേരത്തേ പാർലമെന്റ് സമ്മേളത്തിന്റെ തീയതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ്.
സാധാരണ പാർലമെന്റ് സമ്മേളനത്തിന്റെ കുറച്ചു ദിവസങ്ങൾക്കു മുന്‍പാണ് തീയതികൾ പ്രഖ്യാപിക്കുന്നത്. എന്നാൽ 47 ദിവസങ്ങൾക്കുമുന്പേ മണ്‍സൂണ്‍ സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽനിന്നു ഒളിച്ചോടാനാണെന്ന് കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷൻ വിഭാഗം ജനറൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ജയ്റാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു.