ബിഹാറിൽ ബലാത്സംഗക്കേസ് പ്രതിയുടെ വീട് ഇടിച്ചുനിരത്തി
Saturday, June 7, 2025 1:48 AM IST
മുസാഫർപുർ: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീടും ഭക്ഷണശാലയും അധികൃതർ ഇടിച്ചുനിരത്തി.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പോലീസും തദ്ദേശ ഭരണകൂടവും ചേർന്നാണ് പ്രതിയുടെ വസ്തുവകകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പൊളിച്ചുമാറ്റിയത്. കുർഹാനി സബ് ഡിവിഷനിലെ തുർക്കി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ലൈംഗികാതിക്രമത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ട മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചതിനു തൊട്ടുപിന്നാലെയാണ് അധികൃതരുടെ നടപടി.
ബലാത്സംഗക്കേസ് പ്രതികൾക്കെതിരേ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന നടപടികളാണ് ഇപ്പോൾ ബിഹാറിലും നടപ്പാക്കിയതെന്നും ഇത് മാതൃകാപരമാണെന്നുമാണ് നാട്ടുകാരുടെ അഭിപ്രായം.