പാക്കിസ്ഥാനാണെന്ന് എന്താ തെളിവ്? അച്ഛനോട് ഇഷാൻ തരൂർ
Saturday, June 7, 2025 1:48 AM IST
ന്യൂഡൽഹി: മാധ്യമപ്രവർത്തകനായ സ്വന്തം മകന്റെ അപ്രതീക്ഷിതമായ ചോദ്യത്തിനു മുന്നിൽ ശശി തരൂർ തെല്ലൊന്നു പതറിയത് സദസിൽ ചിരി പടർത്തി.
ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിക്കുന്നതിനായി ശശി തരൂർ നയിക്കുന്ന ഇന്ത്യയുടെ പ്രതിനിധിസംഘം യുഎസിലെത്തിയപ്പോഴാണ് മുൻപെങ്ങും കാണാത്ത കാഴ്ചയൊരുങ്ങിയത്.
വാഷിംഗ്ടൺ പോസ്റ്റിലെ ഗ്ലോബൽ കോളമിസ്റ്റായ തരൂരിന്റെ മകൻ ഇഷാൻ തരൂരാണ് വിദേശ നയതന്ത്രജ്ഞരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ സദസിൽ അച്ഛനോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റത്. “എന്റെ മകനാണ്. ഇത് അനുവദിക്കരുത്’’, എന്ന് തമാശരൂപേണ ശശി തരൂർ പ്രതികരിക്കുകയും ചെയ്തു. ലളിതമായി ഹായ് പറഞ്ഞുകൊണ്ട് ആരംഭിച്ചെങ്കിലും ഗൗരവമേറിയ ചോദ്യമായിരുന്നു ഇഷാന്റേത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ആണെന്നതിനു തെളിവുകളുണ്ടോ എന്നായിരുന്നു ചോദ്യം. നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ ആരെങ്കിലും ഇത്തരത്തിൽ തെളിവ് ആവശ്യപ്പെട്ടോയെന്നും ചോദിച്ച ഇഷാൻ, പാക്കിസ്ഥാൻ തുടർച്ചയായി ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നു പറയുന്നുണ്ടല്ലോയെന്നും ചൂണ്ടിക്കാട്ടി.
ഇഷാന്റെ ചോദ്യത്തിന് നന്ദി എന്നു പറഞ്ഞുകൊണ്ട് മറുപടി ആരംഭിച്ച തരൂർ, ബോധ്യപ്പെടുന്ന തരത്തിലുള്ള തെളിവുകളില്ലാതെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തുമായിരുന്നില്ല എന്നു പറഞ്ഞു. പഴയ ചില സംഭവങ്ങൾകൂടി തരൂർ ഓർമിപ്പിച്ചു. മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരനെ ഇന്ത്യ പിടികൂടിയിട്ടും അയാൾ എല്ലാം തുറന്നുപറഞ്ഞിട്ടും പാക്കിസ്ഥാൻ സ്വന്തം പങ്ക് നിഷേധിക്കുന്ന നിലപാട് തുടരുകയാണുണ്ടായത്.
അതേപോലെ, ഒസാമ ബിൻ ലാദനെക്കുറിച്ച് യാതൊരറിവുമില്ലെന്നു ഭാവിച്ചതും പാക്കിസ്ഥാനിൽനിന്ന് അമേരിക്ക ലാദനെ പിടികൂടിയതും തരൂർ ഓർമിപ്പിച്ചു. എങ്ങനെ പിടിക്കപ്പെട്ടാലും പാക്കിസ്ഥാൻ സ്വന്തം കുറ്റങ്ങൾ നിഷേധിക്കുകയാണു പതിവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.