"ദേശീയ താത്പര്യത്തിനായാണ് പ്രവർത്തിക്കുന്നത്'; നിലപാട് വ്യക്തമാക്കി തരൂർ
Friday, June 6, 2025 2:33 AM IST
ന്യൂഡൽഹി: ദേശീയതാത്പര്യത്തിനായി പ്രവർത്തിക്കുന്നത് പാർട്ടിവിരുദ്ധമാണെന്ന് കരുതുന്നവർ മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിനു പകരം സ്വയം ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടി ലൈനിൽ പ്രവർത്തിക്കാത്തതിനാൽ കോണ്ഗ്രസിനുള്ളിൽനിന്നു വിമർശനം നേരിടുന്പോഴാണ് തിരുവനന്തപുരം എംപി നിലപാട് വ്യക്തമാക്കിയത്.
ഒരാൾ രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്പോൾ ഇത്തരം വിമർശനങ്ങളെക്കുറിച്ച് അധികം വ്യാകുലപ്പെടേണ്ട ആവശ്യമില്ലെന്ന് തരൂർ വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നിലപാട് ലോകരാജ്യങ്ങളെ അറിയിക്കാൻ നിയോഗിക്കപ്പെട്ട തരൂർ അമേരിക്കൻ സന്ദർശനത്തിനിടയിലാണ് വിമർശനങ്ങളോടു പ്രതികരിച്ചത്.
വളരെ വലുതും പ്രാധാന്യവുമേറിയ സന്ദേശത്തിനാണ് മുൻഗ ണന നൽകുന്നതെന്നതിനാൽ പ്രതിനിധിസംഘത്തിലെ അംഗങ്ങളുടെ പ്രസ്താവനകളിൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്ന് തരൂർ വ്യക്തമാക്കി.
കോണ്ഗ്രസിൽ തുടരുമോ, ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിന്, താൻ പാർലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗമാണെന്നും തനിക്കിനിയും നാലുവർഷം കാലാവധി ബാക്കിയുണ്ടെന്നുമായിരുന്നു പ്രതികരണം. ഇത്തരമൊരു ചോദ്യത്തിന്റെ ആവശ്യം തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിർദേശങ്ങളനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങുകയായിരുന്നുവെന്ന രാഹുലിന്റെ പ്രസ്താവനയിലും തരൂർ പ്രതികരിച്ചു. ജനാധിപത്യത്തിൽ ഇത്തരം പ്രസ്താവനകൾ സാധാരണമാണെന്നും പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുമെന്നും വിമർശിക്കുമെന്നും ആവശ്യങ്ങൾ ഉന്നയിക്കുമെന്നും തരൂർ പറഞ്ഞു.
ആരുടെയും മധ്യസ്ഥത ഇന്ത്യക്ക് ആവശ്യമായിരുന്നില്ലെന്നും പാക്കിസ്ഥാനുമായുള്ള സംഘർഷത്തിന്റെ ഒന്നാം ദിവസം തന്നെ ഇന്ത്യയുടെ നയം വ്യക്തമായിരുന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി.
ഞങ്ങളുടെ വീക്ഷണകോണിൽനിന്നു നോക്കുകയാണെങ്കിൽ ഞങ്ങളോട് സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടേണ്ട കാര്യമില്ല. കാരണം, പാക്കിസ്ഥാൻ ആക്രമണം നിർത്തിയാൽ ഞങ്ങളും നിർത്തുമെന്നതായിരുന്നു ഇന്ത്യയുടെ നയം.
വിഷയത്തിൽ അമേരിക്ക പാക്കിസ്ഥാനോടു സംസാരിച്ചിട്ടുണ്ടാകും. അത് അവർ തമ്മിലുള്ള വിഷയമായതുകൊണ്ട് എന്താണു സംസാരിച്ചതെന്ന് നമുക്കറിയില്ല. അക്കാര്യങ്ങളാകാം അമേരിക്കയിൽനിന്ന് പുറത്തുവരുന്നതെന്നും എന്നാൽ താൻ അമേരിക്കക്കാരനോ പാക്കിസ്ഥാനിയോ അല്ലാത്തതുകൊണ്ട് എന്താണു സംസാരിച്ചതെന്ന് തനിക്കു പറയാൻ കഴിയില്ലെന്നും തരൂർ പറഞ്ഞു.