കാർഷിക നിക്ഷേപ സഹായ പദ്ധതി എന്നറിയപ്പെടുന്ന ഋതു ബന്ധു പദ്ധതി അഞ്ചു വർഷമായി നിലവിലുള്ളതാണെന്നും മുൻവർഷങ്ങളിലും ഒക്ടോബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് തുക വിതരണം ചെയ്തിരുന്നതെന്നും സംസ്ഥാനസർക്കാർ തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പദ്ധതി തുടരുന്നതിന് എതിർപ്പില്ലെന്നും ചില വ്യവസ്ഥകളോടെ തുക നൽകാമെന്നും അനുമതി നൽകിയതെന്നാണു കമ്മീഷന്റെ പുതിയ വിശദീകരണം. എന്നാൽ കഴിഞ്ഞ ശനിയാഴ്ച കമ്മീഷൻതന്നെ നൽകിയ അനുമതിയാണ് ഇന്നലെ റദ്ദാക്കിയതെന്നതാണു ശ്രദ്ധേയം. വോട്ടെടുപ്പിന് തൊട്ടുമുന്‍പായി വോട്ടർമാർക്കു പണം വിതരണം ചെയ്യുന്നതിനെ കോണ്‍ഗ്രസും ബിജെപിയും എതിർത്തിരുന്നു.
തെലുങ്കാനയിലെ 119 അംഗ നിയമസഭയിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. സംസ്ഥാന രൂപീകരണം മുതൽ തുടർച്ചയായി രണ്ടുതവണ അധികാരത്തിലേറിയ ബിആർഎസിനു ശക്തമായ വെല്ലുവിളിയാണ് ഇത്തവണ കോണ്‍ഗ്രസ് ഉയർത്തിയത്. ബിജെപിയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും സജീവ പ്രചാരണത്തിലാണ്. പരസ്യപ്രചാരണം ഇന്നു സമാപിക്കുന്നതിന് തൊട്ടുമുന്പായാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർണായക നടപടി.
റൈതു ബന്ധു പദ്ധതി
ഏക്കറിന് 5,000 രൂപ വിള നിക്ഷേപങ്ങൾക്കായി കർഷകർക്ക് ധനസഹായം നൽകുന്ന പദ്ധതി 2018ലാണ് ബിആർഎസ് സർക്കാർ ആരംഭിച്ചത്. ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ രണ്ടു തവണയായാണു തുക വിതരണം ചെയ്തിരുന്നത്. മൊത്തം 65,000 കോടി രൂപയുടെ സാന്പത്തിക സഹായ പദ്ധതി പ്രകാരം ഇതുവരെ പത്തു തവണ പണം കൈമാറിയിട്ടുണ്ട്. 2018-19 ലെ ബജറ്റിൽ 12,000 കോടി രൂപയാണു പദ്ധതിക്കായി നീക്കിവച്ചത്. 2023-24ൽ വിഹിതം 15,075 കോടി രൂപയായി വർധിപ്പിച്ചു.