സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ചു വിൽക്കാം; ബില്ല് മന്ത്രിസഭ അംഗീകരിച്ചു
Sunday, September 14, 2025 2:01 AM IST
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.
വിൽപ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതൽ ഏഴായിരം രൂപ വരെയാണ് ഇപ്പോൾ മാർക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയിൽ വീണ്ടും വർധന ഉണ്ടാകും. ഇപ്പോൾ സ്വന്തം ഭൂമിയിൽനിന്നു ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരേ കേസ് എടുക്കേണ്ടി വരും. അതിനാൽ ചന്ദനമരം വച്ചു പിടിപ്പിക്കാൻ ആളുകൾ തയാറാവുന്നില്ല.
നിലവിലെ നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാൻ അനുമതി നൽകും.
റവന്യൂ വകുപ്പു പതിച്ചു നൽകിയ ഭൂമിയിലുള്ള, സർക്കാരിലേക്ക് റിസർവ് ചെയ്ത ചന്ദന മരങ്ങൾ മുറിക്കാൻ ബില്ലിൽ അനുവാദം നൽകുന്നില്ല.
ഇതിനു ഭൂമിക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളിൽ ഭേദഗതി വരുത്തണം. കോടതിയിൽ എത്തുന്ന വന കുറ്റകൃത്യങ്ങൾ രാജിയാക്കാൻ (കോംപൗണ്ട്) ഇപ്പോൾ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്.