ഫ്രാൻസ്, ജർമനി ബ്രസൽസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ വന്പൻ പോരാട്ടങ്ങളിൽ ഫ്രാൻസിനും ജർമനിക്കും ജയം. ഫ്രാൻസ് എവേ പോരാട്ടത്തിൽ 2-1നു ബെൽജിയത്തെ കീഴടക്കി. ഹോം മത്സരത്തിൽ ജർമനി 1-0നു നെതർലൻഡ്സിനെയും മറികടന്നു.
ഗ്രൂപ്പ് രണ്ടിൽ റാൻഡൽ കൊളൊ മാനിയുടെ ഇരട്ട ഗോളിന്റെ (35’ പെനാൽറ്റി, 62’) ബലത്തിലായിരുന്നു ഫ്രാൻസിന്റെ ജയം. ലൂയിസ് ഒപെൻഡയിലൂടെ (45+3’) ബെൽജിയം ഒരു ഗോൾ മടക്കി.
76-ാം മിനിറ്റ് മുതൽ ഫ്രാൻസിന്റെ അംഗബലം ചുവപ്പുകാർഡിനെത്തുടർന്നു പത്തായി. എന്നാൽ, അതു മുതലാക്കാൻ ആതിഥേയർക്കു സാധിച്ചില്ല. ഗ്രൂപ്പ് രണ്ടിൽ 10 പോയിന്റുള്ള ഇറ്റലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്, ഒന്പതു പോയിന്റ്.
ഗ്രൂപ്പ് മൂന്നിൽ ജാമി ലെവെല്ലിംഗിന്റെ (64’) ഏകഗോളിലാണ് ജർമനി നെതർലൻഡ്സിനെ കീഴടക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും നെതർലൻഡ്സിന്റെ (52%) നിയന്ത്രണത്തിലായിരുന്നു പന്ത്. ഗ്രൂപ്പ് മൂന്നിൽ ജർമനി (പത്ത് പോയിന്റ്) ഒന്നാമതും നെതർലൻഡ്സ് (അഞ്ച്) രണ്ടാമതുമാണ്.