പശ്ചിമേഷ്യാ സംഘർഷം വ്യാപിക്കുന്നതു തടയാൻ നയതന്ത്രതലത്തിലും യുഎസ് നീക്കങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ഇറാനു സന്ദേശങ്ങൾ നൽകാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം ഇല്ലാത്തതിനാൽ സ്വിറ്റ്സർലൻഡ് മുഖേനയാണു സന്ദേശം നൽകാൻ ശ്രമിക്കുന്നത്. ഇസ്രയേൽ, സൗദി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായും അമേരിക്കൻ വൃത്തങ്ങൾ ബന്ധപ്പെടുന്നുണ്ട്.
ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറേനിയൻ എംബസി ആക്രമിച്ച് സൈനിക കമാൻഡർമാർ അടക്കം 13 പേരെ വധിച്ച ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്നാണ് ഇറാൻ പറയുന്നത്. 24 മണിക്കൂറിനുള്ളിൽ ഇറേനിയൻ ആക്രമണം ഉണ്ടാകുമെന്നാണ് ഇന്നലെ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ടായിരം കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ്, ബാലിസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ട്.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വീണ്ടും ഇറാനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കുന്ന കാര്യത്തിൽ ഇറാനുള്ള സന്ദേശം എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “അരുത്” എന്നാണ് ബൈഡൻ മറുപടി നൽകിയത്.