റോഡിനു നടുവിൽ അപകടക്കെണിയായി കുഴി
Saturday, September 28, 2024 5:58 AM IST
മുട്ടം: ടൗണിൽ പെട്രോൾ പന്പിന് സമീപത്തുള്ള കുഴിയിൽ വീണ് വാഹനാപകടങ്ങൾ നിത്യസംഭവങ്ങളാകുന്പോഴും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്നാണ് ഇവിടെ കുഴി രൂപപ്പെട്ടത്. പൊട്ടിയ പൈപ്പിൽനിന്ന് അതിശക്തമായിട്ടാണ് വെള്ളം പുറത്തേക്ക് തള്ളുന്നത്.

ഓരോ ദിവസം കഴിയുംതോറും കുഴി കൂടുതൽ വലുതാകുകയാണ്. ഇവിടെയെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വെട്ടിച്ച് മാറ്റുകയോ ചെയ്യുന്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്.

ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. തൊടുപുഴയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുടയത്തൂർ സ്വദേശിനി സഞ്ചരിച്ച സ്കൂട്ടർ കഴിഞ്ഞ ദിവസം രാത്രിയിൽ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ചെറുതും വലുതുമായ അനേകം വാഹനങ്ങൾ നിത്യവും കടന്നുപോകുന്ന തൊടുപുഴ - മുട്ടം റൂട്ടിലാണ് അപകടക്കെണിയായ കുഴി.


ഇരുചക്ര വാഹനാപകടങ്ങൾ പതിവായതോടെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഗർത്തത്തിൽ ഇഷ്ടിക നിരത്തി താത്കാലികമായി അപകടാവസ്ഥ പരിഹരിച്ചിരുന്നു. എന്നാൽ, ശാശ്വതമായ പ്രശ്ന പരിഹാരത്തിന് വാട്ടർ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.