കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായുള്ള പൈലിംഗ് ആരംഭിച്ചു. രാവിലെ 10.30ന് കുന്നുംപുറത്താണ് ആദ്യ പൈലിംഗ് നടന്നത്.
വയഡക്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിംഗാണ് നടന്നത്. സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെ ഇത്തരത്തില്‍ നാല് ടെസ്റ്റ് പൈലുകളാണ് കൊച്ചി മെട്രോ ചെയ്യുന്നത്.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.പി. രാംനവാസ്, സിസ്റ്റം ഡയറക്ടര്‍ സഞ്ജയ് കുമാര്‍, ഫിനാന്‍സ് ഡയറക്ടര്‍ എ. അന്നപൂര്‍ണി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്ലാനിംഗ് ആന്‍ഡ് പ്രോജക്ടസ് വിനു സി. കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
11.2 കിലോമീറ്റര്‍ വരുന്നതാണ് രണ്ടാംഘട്ടം. പാലാരിവട്ടം ജംഗ്ഷന്, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, പടമുകള്‍, കാക്കനാട്, കൊച്ചിന് സെസ്, ചിറ്റേത്തുകര, കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക്1, ഇന്‍ഫോപാര്‍ക്ക് 2 എന്നിങ്ങനെ 11 സ്റ്റേഷനുകളുണ്ട്. ഫ്രാന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈജിസ് റെയില്‍ എന്ന കമ്പനിയാണ് ഡിസൈന്‍ തയാറാക്കിയിരിക്കുന്നത്.
1957.05 കോടി രൂപയാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പദ്ധതി തുക. 1141.32 കോടിക്ക് അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. 20 മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനാണ് ശ്രമം. 2026 ഓടെ രണ്ടാംഘട്ടം പൂര്‍ത്തീകരിച്ച് കാക്കനാട്ടേക്ക് മെട്രോ ഓടിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കാക്കനാട് മെട്രോ പാതയ്ക്ക് അനുമതി തേടി 2015 ലാണ് ആദ്യം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങി. പിന്നീട് പുതിയ മെട്രോ നയത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം പദ്ധതി രൂപരേഖയില്‍ മാറ്റം നിര്‍ദേശിച്ചു. ഇതനുസരിച്ചു തയാറാക്കിയ രൂപരേഖ 2018 ല്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചു.
2019 ഫെബ്രുവരി 26ന് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2022 സെപ്റ്റംബര്‍ ഒന്നിന് പ്രധാനമന്ത്രി പദ്ധതിക്ക് തറക്കലിട്ടു. ഏഴു ദിവസം കഴിഞ്ഞ് കേന്ദ്ര കാബിനറ്റ് പദ്ധതിക്ക് അന്തിമാനുമതി നല്കി. ഫ്രഞ്ച് വികസന ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.