തട്ടിപ്പ് കേസിൽ മകന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ
1536187
Monday, March 24, 2025 11:43 PM IST
ചെറുതോണി: തട്ടിപ്പ് കേസിൽ സൈനികനായ മകന്റെ പരാതിയിൽ അമ്മയെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. തങ്കമണി-അച്ചൻകാനം പഴയചിറയിൽ ബിൻസി ജോസാണ് (53) അറസ്റ്റിലായത്.
സ്വർണം മോഷ്ടിച്ചതും നാട്ടിൽ നടത്തിയ മറ്റ് സാമ്പത്തിക തട്ടിപ്പും ചൂണ്ടിക്കാണിച്ച് സൈനികനായ മകൻ അഭിജിത്ത് നൽകിയ പരാതിയിലാണ് അറസ്റ്റ്. തട്ടിയെടുത്ത പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. വർഷങ്ങൾക്ക് മുൻപും ബിൻസി സമാനരീതിയിൽ തട്ടിപ്പ് നടത്തി ഒളിവിൽ പോയിരുന്നു.
ഇവരെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയും (49) അറസ്റ്റിലായി.
മകൾ മീരയുടെ പത്ത് പവനും മകന്റെ ഭാര്യ സന്ധ്യയുടെ 14 പവൻ സ്വർണവും മോഷ്ടിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി ബിൻസി ലക്ഷങ്ങൾ വായ്പയെടുത്തു.
കൂടാതെ, തങ്കമണി, കാമാക്ഷി മേഖലകളിലെ വിവിധ സ്വയംസഹായ സംഘങ്ങളിൽനിന്നും വ്യക്തികളിൽനിന്നും പലരുടെ പേരിൽ ലക്ഷങ്ങൾ വായ്പയായി കൈക്കലാക്കുകയും ചെയ്തു. തട്ടിയെടുത്ത പണം എന്തു ചെയ്തെന്ന് മക്കളും ഭർത്താവ് ജോസും പലപ്രാവശ്യം ചോദിച്ചിട്ടും സ്വർണവും പണവും എടുത്തത് സമ്മതിക്കാനോ പണം എന്തിന് ചെലവഴിച്ചെന്നു പറയാനോ ഇവർ തയാറായില്ല.
നാട്ടിൽനിന്നു വായ്പയെടുത്ത പണം തിരികെ ചോദിച്ച് ആളുകൾ വീട്ടിൽ വന്നതോടെ ഭർത്താവും ബിൻസിയോടുള്ള നിലപാട് കടിപ്പിച്ചു. തുടർന്ന് ബിൻസി തങ്കമണിയിൽനിന്നും ഉപ്പുതറയിലുള്ള ഇവരുടെ മാതാവിന്റെ അടുത്തേക്ക് മാറി താമസിച്ചു.
ഇവിടെ അന്വേഷിച്ചെത്തിയ ഭർത്താവും ബിൻസിയുടെ മാതാവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മാതാവിന് വെട്ടേൽക്കുകയും ചെയ്തിരുന്നു. മകന്റെ ഭാര്യയെ ചായയിൽ ഗുളിക കലക്കിക്കൊടുത്തു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ഇതിന് ബിൻസിയെ സഹായിച്ചത് ഒരു സുഹൃത്തായിരുന്നു. മൊബൈൽ ചാറ്റിംഗിൽ സുഹൃത്ത് ബിൻസിയോട് നിർദേശിക്കുന്നതിന്റെ ഡിജിറ്റൽ തെളിവുകളും ലഭ്യമായിട്ടുണ്ട്.
തട്ടിയെടുത്ത പണം ആഭിചാരക്രിയകൾക്കായി ഉപയോഗിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽനിന്നു വിവിധ മതചിഹ്നങ്ങളടങ്ങിയ തകിടും മറ്റും പോലീസ് കണ്ടെടുത്തു.
ഒളിവിൽപ്പോയ ബിൻസി മൂവാറ്റുപുഴ കദളിക്കാട് കുറുപ്പംപറമ്പിൽ അംബികയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വണ്ടിപ്പെരിയാറിലുള്ള മന്ത്രവാദിയുടെ അടുത്തെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് ഇൻസ്പെക്ടർ എബിയും സംഘവും വണ്ടിപ്പെരിയാറിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെങ്കിലും പണം എങ്ങനെ ചെലവഴിച്ചെന്ന് പൂർണമായും ഇവർ വ്യക്തമാക്കിയിട്ടില്ല. കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലേ കൂടുതൽ വ്യക്തത ഉണ്ടാകുകയുള്ളെന്ന് പോലീസ് പറഞ്ഞു.
എസ്സിപിഒ സുനിൽകുമാർ, സിപിഒ പി. പ്രിനീത, ജിതിൻ ഏബ്രഹാം തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.