തൊടുപുഴ: വിവിധ കേസുകളിലായി പിടികൂടുന്ന വാഹനങ്ങൾ നിറഞ്ഞ് പോലീസ് സ്റ്റേഷൻ കോന്പൗണ്ടുകൾ വീർപ്പുമുട്ടുന്നു. കേസുകളിൽപ്പെട്ടും മറ്റുമായി കൊണ്ടിടുന്ന വാഹനങ്ങൾ സമയബന്ധിതമായി നീക്കാത്തതിനാൽ തുരുന്പെടുത്തു നശിക്കുന്ന വാഹനങ്ങൾകൊണ്ട് പല സ്റ്റേഷനുകളിലും മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. തൊടുപുഴയിൽ ശിശുസൗഹൃദത്തിനായി നിർമിച്ച ചിൽഡ്രസൻസ് പാർക്കും ഇപ്പോൾ തൊണ്ടിവാഹനങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണ്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ഞൂറിനു മുകളിൽ വാഹനങ്ങളാണ് ഇത്തരത്തിൽ കിടക്കുന്നത്
ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ തൊണ്ടിവാഹനങ്ങൾ കൂടിക്കിടക്കുന്നത് തൊടുപുഴ സ്റ്റേഷൻ കോന്പൗണ്ടിലാണ്. കാറും ബൈക്കും ജീപ്പും ഉൾപ്പെടെയുള്ള വാഹനങ്ങൾ സ്റ്റേഷൻ കോന്പൗണ്ടിൽ തലങ്ങും വിലങ്ങും കിടക്കുകയാണ്. പല വാഹനങ്ങളും കാടും പടലും മൂടിയ നിലയിലാണ്.
വിവിധ ആവശ്യങ്ങൾക്കായി മാതാപിതാക്കൾക്കൊപ്പം സ്റ്റേഷനിൽ എത്തുന്ന കുട്ടികൾക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനായാണ് സ്റ്റേഷനു സമീപം ഒന്നര ലക്ഷത്തോളം മുടക്കി പാർക്ക് ഒരുക്കിയത്. കുട്ടികളുടെ കളിയുപകരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവിടമിപ്പോൾ വാഹനങ്ങൾ കൂടിക്കിടന്ന് സഞ്ചരിക്കാൻപേലും കഴിയാത്തവിധം കാടു മൂടിയ നിലയിലാണ്.
പല സ്റ്റേഷൻ കോന്പൗണ്ടുകളും വാഹനങ്ങൾ കാടുമൂടി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറി. വാഹനങ്ങളിലേറെയും തുരുന്പിച്ച അവസ്ഥയിലാണ്. വേനൽ കടുത്തതോടെ ഇതിൽ തീപിടിക്കാനുള്ള സാധ്യതയും ഏറി. തൊടുപുഴ പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ മുന്പ് തീപിടിത്തത്തിൽ ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചിരുന്നു.
അപകടങ്ങളും മറ്റു കേസുകളുമായി ബന്ധപ്പെട്ടും പോലീസ് കസ്റ്റഡിയിൽ നിരവധി വാഹനങ്ങളാണ് എത്തുന്നത്. തൊടുപുഴ പോലീസ് സ്റ്റേഷൻ പരിസരത്തു മാത്രം നൂറിനു മുകളിൽ വാഹനങ്ങൾ ഇങ്ങനെ കിടപ്പുണ്ട്. പലതും ഉപയോഗശൂന്യമാണ്.
കുമളി, കന്പംമെട്ട്, കുമളി തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനങ്ങളടക്കം ഇത്തരത്തിൽ പിടികൂടിയത് കിടപ്പുണ്ട്. കുമളി, വണ്ടേ·ട്, മറയൂർ തുടങ്ങിയ സ്റ്റേഷനുകളിൽ മണൽ കടത്തിയ വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. ഇത്തരം കേസുകൾ തീരാൻ ഏറെ നാളെടുക്കും. ആ വാഹനങ്ങൾ സ്റ്റേഷൻപരിസരത്ത് കാലങ്ങളോളം കിടക്കുന്ന സാഹചര്യമാണ്.
കേസിൽപ്പെട്ട വാഹനങ്ങൾ സ്റ്റേഷൻ കോന്പൗണ്ടിലാണ് സൂക്ഷിക്കുന്നതെങ്കിലും ഇവ കോടതിയുടെ നിയന്ത്രണത്തിലാണ്. അതിനാൽ, ഇവ ലേലം ചെയ്യണമെങ്കിൽ കോടതിയുടെ അനുമതി വേണം. ഉപ്പുതറ-നാല്, വണ്ടിപ്പെരിയാർ-21, കട്ടപ്പന-50, വണ്ടേ·ട്-20, കുമളി-23, മുട്ടം-16, കാളിയാർ- 31, പീരുമേട്-66, പെരുവന്താനം-15, മറയൂർ-42, വാഗമണ്-16, കരിങ്കുന്നം-മൂന്ന്, നെടുങ്കണ്ടം-ഒന്പത്, കന്പംമെട്ട്-30, ഇടുക്കി-46, മുരിക്കാശേരി-15, തങ്കമണി-രണ്ട്, കഞ്ഞിക്കുഴി-25 എന്നിങ്ങനെയാണ് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള ഏകദേശ കണക്ക്.
വർഷങ്ങൾക്കു മുന്പ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾവരെ സ്റ്റേഷൻ പരിസരങ്ങളിൽ കിടക്കുന്നുണ്ട്. പോലീസ് നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങളിൽ ചിലത് തിരിച്ചെടുക്കാൻ ഉടമകൾ വരാത്ത സംഭവങ്ങളുമുണ്ട്. വ്യക്തമായ രേഖകൾ ഇല്ലാത്ത വാഹനങ്ങളും പലരും ഉപേക്ഷിക്കാറുണ്ട്.