വനം സംരക്ഷിക്കേണ്ട വനംവകുപ്പ് ഓഫീസിനു സമീപം മാലിന്യക്കൂന
1564933
Thursday, June 5, 2025 5:06 AM IST
മുണ്ടക്കയം: പ്രകൃതിയുടെ വരദാനമാണ് മരവും വനങ്ങളും. അവയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്. എന്നാൽ, വനമേഖല മാലിന്യക്കൂമ്പാരമായി മാറുന്ന കാഴ്ചയാണ് മുണ്ടക്കയം വണ്ടൻപതാലിൽ കാണാനാവുന്നത്.
മുണ്ടക്കയം - കോരുത്തോട് റോഡിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ പനയ്ക്കച്ചിറ വരെയുള്ള തേക്കിൻകൂപ്പ് ഭാഗത്തെ പല പ്രദേശങ്ങളിലും മാലിന്യംതള്ളൽ വ്യാപകമായിരിക്കുകയാണ്. വനംവകുപ്പ് ഓഫീസിന് 100 മീറ്റർ മാത്രം ദൂരത്തിൽവരെ വലിയ തോതിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.
രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവന്നു വനമേഖലയിൽ മാലിന്യം തള്ളുകയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും കെട്ടിയ ജൈവ, അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കും എന്നുവേണ്ട വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾവരെ വലിയതോതിൽ കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോൾ ഈ മാലിന്യങ്ങൾ സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്തുകയും ഇത് ജലാശയങ്ങൾ മാലിന്യപൂരിതമാക്കുകയും ചെയ്യുകയാണ്.
കൂടാതെ പ്രദേശത്ത് കാട്ടുപന്നി, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് ഇതിന് സമീപത്താണ് റോഡ് മുറിച്ചു കടന്ന കാട്ടുപോത്ത് വാഹനമിടിച്ച് ചത്തത്. മുന്പും പലതവണ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങൾ വാഹനത്തിന് മുന്നിൽ ചാടി അപകടമുണ്ടാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
വനവിസ്തൃതി വർധിപ്പിക്കാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനും അതിയായ വ്യഗ്രത കാണിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വന്തം ഓഫീസിനു സമീപംവരെ വലിയതോതിൽ മാലിന്യം തള്ളിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ശക്തമാണ്. കാമറ സ്ഥാപിച്ചും രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കിയും ഇത് തടയാമെന്നും നാട്ടുകാർ പറയുന്നു.
വീണ്ടുമൊരു പരിസ്ഥിതിദിനംകൂടി കടന്നുപോകുമ്പോൾ വണ്ടൻപതാൽ വനമേഖലയിലൂടെ മൂക്കുപൊത്തി കടന്നുപോകേണ്ട സാഹചര്യം ഒഴിവാക്കാൻ ഉദ്യോഗസ്ഥരും പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്ന് ആവശ്യവും ശക്തമാവുകയാണ്.