യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇരുട്ടടി : പൂവം പള്ളി, മണിമല സ്റ്റേ സര്‍വീസുകള്‍ നിര്‍ത്തി
1565106
Thursday, June 5, 2025 7:17 AM IST
ചങ്ങനാശേരി: യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയുടെ പ്രഹരം. പൂവം പള്ളി, മണിമല സ്റ്റേ സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഗതാഗതസൗകര്യം അപര്യാപ്തമായതും ഒരു കെഎസ്ആര്‍ടിസി മാത്രം സര്‍വീസ് നടത്തിയിരുന്നതുമായ പൂവത്തേക്കുള്ള ബസ് ഒരു മാസം മുമ്പാണ് നിര്‍ത്തലാക്കിയത്. സാധാരണക്കാരും തൊഴിലാളികളും തിങ്ങിവസിക്കുന്ന പൂവത്തേക്കുള്ള ബസ് നിര്‍ത്തലാക്കിയതോടെ നാട്ടുകാര്‍ വലിയ ദുരിതമാണ് നേരിടുന്നത്.
ചങ്ങനാശേരി മാര്‍ക്കറ്റിലും ടെക്സ്റ്റൈല്സുകളിലുമടക്കം വിവിധ സ്ഥാപനങ്ങളിൽ ചുരുങ്ങിയ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ് ബസ് സര്‍വീസ് നിര്‍ത്തിയതുമൂലം ദുരിതപ്പെടുന്നത്. വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ക്ക് രാവിലെയും വൈകുന്നേരങ്ങളിലും ഓട്ടോറിക്ഷകളില്‍ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
രണ്ടുമാസം മുമ്പ് പുനരാരംഭിച്ച രാത്രി 9.45നുള്ള മണിമല സ്റ്റേ സര്‍വീസും ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ നിര്‍ത്തലാക്കി. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ മണിമല സര്‍വീസ് യാത്രക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് ജോബ് മൈക്കിള്‍ എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി ബന്ധപ്പെട്ടാണ് സര്‍വീസ് പുനരാരംഭിച്ചത്. രാത്രി 9.45ന് ചങ്ങനാശേരിയില്‍നിന്നു പുറപ്പെടുന്ന ബസ് 10.50ന് മണിമലയില്‍ എത്തും. പിറ്റേന്ന് 5.30ന് മണിമലയില്‍നിന്നു പുറപ്പെട്ട് 6.25ന് ചങ്ങനാശേരിയില്‍ എത്തുംവിധമാണ് ഈ സര്‍വീസ്.
ട്രെയിന്‍ യാത്രക്കാര്‍ക്കടക്കം ഏറെ ഉപകാരപ്പെടുന്ന സര്‍വീസാണിത്. ബസ് ജീവനക്കാര്‍ക്ക് താമസത്തിനുള്ള സജ്ജീകരണങ്ങളും മണിമലയില്‍ ഏര്‍പ്പെടുത്തിയിരുന്നു. ജീവനക്കാരുടെ കുറവും വരുമാനക്കുറവും പറഞ്ഞാണ് ഈ രണ്ടു സര്‍വീസുകളും നിര്‍ത്തലാക്കിയത്.
പൂവം, മണിമല സര്‍വീസുകള്‍ പുനരാരംഭിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ചങ്ങനാശേരി ഡിപ്പോയില്‍നിന്നു ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും സ്ഥലംമാറ്റി; സര്‍വീസുകള്‍ പ്രതിസന്ധിയില്‍
ചങ്ങനാശേരി: ചങ്ങനാശേരി ഡിപ്പോയില്‍ സര്‍വീസുകള്‍ ഓപ്പറേറ്റു ചെയ്യാന്‍ ആവശ്യത്തിനു ഡ്രൈവര്‍മാര്‍ ഇല്ലെന്നിരിക്കെ ഇന്നലെ നാലു ഡ്രൈവര്‍മാരെ സ്ഥലംമാറ്റി. 102 ഡ്രൈവര്‍മാരുടെ തസ്തികയുള്ള ഈ ഡിപ്പോയില്‍ ഏഴുപേരുടെ കുറവുണ്ടായിരുന്നു. അപ്പോഴാണ് നാലു പേരെക്കൂടി സ്ഥലം മാറ്റിയത്.
103 കണ്ടക്ടര്‍മാരാണ് ഈ ഡിപ്പോയിലുണ്ടായിരുന്നത്. ഇന്നലെ 10 കണ്ടക്ടര്‍മാരെയാണ് മാറ്റിയത്. ജീവനക്കാരുടെ കുറവുമൂലം പ്രതിസന്ധിയിലായിരുന്ന ഡിപ്പോയുടെ അവസ്ഥ ജീവനക്കാരുടെ സ്ഥലം മാറ്റത്തോടെ വീണ്ടും പ്രതിസന്ധിയിലായി.