ഒരു പടികൂടി കടന്ന് കാവാലം തട്ടാശേരി പാലം: 3.56 കോടിയുടെ അധിക അനുമതി
1565592
Saturday, June 7, 2025 7:35 AM IST
മങ്കൊമ്പ്: എസി റോഡിനെയും എംസി റോഡിനെയും ബന്ധിപ്പിക്കുന്ന ഹ്രസ്വപാത യാഥർഥ്യമാക്കുന്ന കാവാലം തട്ടാശേരി പാലം നിർമാണത്തിന് കിഫ്ബി 63.59 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. നേരത്തെ 60.03 കോടി അനുവദിച്ചിരുന്നെങ്കിലും പിഡബ്ള്യുഡിയുടെ പുതുക്കിയ റേറ്റ് പ്രകാരം അധികത്തുകയുടെ അനുമതി ആവശ്യമാണെന്നത് ടെണ്ടർ നടപടികൾക്കു തടസമായിരുന്നു.
ഇതേത്തുടർന്ന് 3.56 കോടി രൂപ അധികമായി ചേർത്തു പുതുക്കിയ എസ്റ്റിമേറ്റ് കേരളാ റോഡ് ഫണ്ട് ബോർഡ് കിഫ്ബിക്ക് സമർപ്പിച്ചിരുന്നു. ഇതിനാണ് കഴിഞ്ഞ ദിവസം അനുമതിയായത്.
എന്നാൽ പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തുള്ള മരങ്ങൾ മുറിച്ചുനീക്കുന്ന കാര്യത്തിൽ നടപടിയായിരുന്നില്ല. ഇതിനായി കെആർഎഫ്ബി മൂന്നു തവണ ക്വട്ടേഷൻ ക്ഷണിച്ചിരുന്നെങ്കിലും ആരും തയാറായിരുന്നില്ല.
മുറിക്കേണ്ട മരങ്ങളധികവും പാഴ്മരങ്ങളായതിനാലാണ് ആരു താത്പര്യം പ്രകടിപ്പിക്കാതിരുന്നത്. വെട്ടുകൂലി ഇനത്തിൽ വലിയ സാമ്പത്തികച്ചെലവ് വരുമെന്നതും തടസമായി. തുടർന്ന് കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിക്കുകയും ഇതിനായി ക്വട്ടേഷൻ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയുമാണ്.
മരങ്ങൾ വെട്ടിമാറ്റാൻ ഒരു മാസം സമയമാകും അനുവദിക്കുക. ഇതിനൊപ്പം ടെൻഡർ നടപടികളും നടത്താനാണ് കെആർഎഫ് ബി അധികാരികളുടെ നീക്കം. അടിയന്തരമായി ടെണ്ടർ ക്ഷണിച്ച് പാലം നിർമാണത്തിലേക്ക് കടക്കുമെന്ന് തോമസ് കെ. തോമസ് എംഎൽഎ അറിയിച്ചു.
നാട്ടുകാരുടെ നിരന്തരമായ സമരങ്ങളെത്തുടർന്ന് ഒന്നാം പിണറായി സർക്കാരിന്റെ 2016 ലെ ആദ്യ ഇടക്കാല ബജറ്റിൽ പാലത്തിനായി 30 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് ദേശീയ ജലപാത നിയമം മറികടക്കാൻ രൂപരേഖയിൽ മാറ്റം വരുത്തിയതോടെ ഇത് 52 കോടി രൂപയായി വർധിപ്പിച്ചു.
പടഹാരം പാലത്തിന്റെ മാതൃകയിലാണ് തട്ടാശേരി പാലവും നിർമിക്കാൻ ലക്ഷ്യമിടുന്നത്. 400 മീറ്റർ നീളത്തിലും 8.5 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുക. ടവർ മാതൃകയിൽ 45 മീറ്ററിന്റെ നാല് സ്പാനുകളും ഇരുവശത്തും 35 മീറ്റർ നീളത്തിൽ രണ്ടു വീതം സ്പാനുകളുമാണ് വെള്ളത്തിൽ നിർമിക്കുന്നത്.