വൈകില്ല, റബറിന് തുരിശടിക്കാന്‍ ഡ്രോണ്‍ വരും
1565390
Friday, June 6, 2025 11:40 PM IST
കോട്ടയം: റബറിന് സ്പ്രെയിംഗ് നടത്താന്‍ തൊഴിലാളിക്ഷാമം രൂക്ഷമായിരിക്കെ ഈ ജോലി ഡ്രോണ്‍ മുഖേന ചെയ്യാനുള്ള സംവിധാനം റബര്‍ ബോര്‍ഡ് ആവിഷ്കരിക്കുന്നു. റബര്‍ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മുന്‍നിര ആര്‍പിഎസുകള്‍ക്ക് ഡ്രോണ്‍ വാങ്ങാന്‍ സംവിധാനമൊരുക്കും. അടുത്ത വര്‍ഷത്തോടെ പദ്ധതി നിലവില്‍ വന്നേക്കും. എട്ടര ലക്ഷം രൂപ വിലയാണ് സ്പ്രെയിംഗ് ഡ്രോണിനു വില.
റബറിന്റെ ഇലകൊഴിച്ചില്‍ തടയാനും ചില്ലകളിലെ അണുബാധ പ്രതിരോധിക്കാനും മുന്‍പ് തുരിശും കക്കയും ചേര്‍ത്തുള്ള നേര്‍പ്പിച്ച ലായനി യന്ത്രം ഉപയോഗിച്ച് മരങ്ങളില്‍ തളിച്ചിരുന്നു. കൂലിച്ചെലവും തുരിശുവിലയും കുത്തനെ ഉയര്‍ന്നതോടെ കുറെക്കാലമായി കര്‍ഷകര്‍ സ്പ്രെയിംഗ് നിർത്തി. ഈ സാഹചര്യത്തിലാണ് റിമോട്ട് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ ഇതിനു പ്രയോജനപ്പെടുത്തിത്തുടങ്ങിയത്.
മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലും ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലും ഡ്രോണ്‍ സ്പ്രെയിംഗ് നടത്തിയിരുന്നു. ബംഗളൂരു ആസ്ഥാനമായ കമ്പനിയാണ് ഡ്രോണുകള്‍ എത്തിച്ചത്. തുരിശിനു പകരം താരതമ്യേന വിലക്കുറവുള്ള ഓയിലാണ് ഉപയോഗിക്കുന്നത്. ഡ്രോണില്‍ ഘടിപ്പിക്കുന്ന ജാറില്‍ ഒരേ സമയം പത്ത് ലിറ്റര്‍ ലായനി നിറയ്ക്കാം. 10 മിനിറ്റുകൊണ്ട് 1.5 ഹെക്ടറിലെ റബര്‍ മരങ്ങളില്‍ മരുന്ന് തളിക്കാം. മുപ്പത് ലിറ്റര്‍ ലായനി സ്പ്രെ ചെയ്യാനുള്ള ശേഷിയേ ഡ്രോണ്‍ ബാറ്ററിക്കുള്ളൂ. അതിനാല്‍ ഒരേസമയം ചാര്‍ജ് ചെയ്ത് മൂന്നു ബാറ്ററി കൈവശമില്ലെങ്കില്‍ സ്പ്രെയിംഗ് മുടങ്ങും.
മുന്‍കാലങ്ങളില്‍ വലിയ തോട്ടങ്ങളില്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് തുരിശടിച്ചിരുന്നു. റബറിന് വില കുറയുകയും ഹെലിക്കോപ്റ്റര്‍ ജോലിക്ക് ചെലവേറുകയും ചെയ്തതോടെ ഈ സംവിധാനം നിലച്ചു. നിലവില്‍ റബര്‍ സ്പ്രെയിംഗ് ഹെക്ടറിന് നാലായിരം രൂപ റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നുണ്ട്.
നെല്പാടങ്ങളില് വിതയ്ക്കും വളപ്രയോഗത്തിനും ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്, മാവ് കശുമാവ് തോട്ടങ്ങളിലും ഡ്രോണ്‍ മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മുതലാണ് റബര്‍ തോട്ടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നത്.