ശബരിമല: ഇത്തവണത്തെ മണ്ഡലകാല തീർഥാടനംആരംഭിച്ചശേഷം ഏറ്റവുമധികം തീർഥാടകർ വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്ത് എത്തിയത് ഇന്നലെയാണ്.
89,737 പേരാണ് ഇന്നലെ ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. നേരത്തേ നവംബർ 28ന് 89,580 പേർ ബുക്ക് ചെയ്ത് എത്തിയതായിരുന്നു കൂടിയ കണക്ക്. ഡിസംബര്‍ രണ്ടാം വാരം 90,000 കവിഞ്ഞ് ബുക്ക് ചെയ്ത ദിവസങ്ങളുണ്ട്.
ബാബറി ദിനമെന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ ശബരിമലയിലെ സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.
ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണ പറത്തല്‍ നടത്തി. പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം സന്നിധാന പരിസരം എന്നിവിടങ്ങളിലാണ് ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് തിങ്കളാഴ്ച നിരീക്ഷിച്ചത്.
പാണ്ടിത്താവളത്തില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ ഡ്രോണ്‍ വനഭാഗങ്ങള്‍ ഉള്‍പ്പെടെ കാമറയില്‍ പകര്‍ത്തി. 120 മീറ്റര്‍ ഉയരത്തില്‍ പറന്ന് 900 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാക്കിയതായി പോലീസ് അറിയിച്ചു.
സംശയാസ്പദമായ കാര്യങ്ങള്‍ ഉണ്ടോ എന്നറിയാനാണ് വനഭാഗങ്ങളില്‍ ഉള്‍പ്പെടെ ആകാശനിരീക്ഷണം നടത്തിയതെന്ന് സന്നിധാനം സ്പെഷല്‍ ഓഫീസര്‍ കെ. ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. സന്നിധാനത്തിന്റെ പുറത്തുള്ള പ്രദേശങ്ങളാണ് കൂടുതല്‍ നിരീക്ഷണ വിധേയമാക്കിയത്. സ്പെഷൽ ഓഫീസര്‍ കെ. ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ കമാന്‍ഡോസ്, കേരള പോലീസ്, എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, എക്സൈസ്, ഫോറസ്റ്റ്, ബോംബ് സ്ക്വാഡ് തുടങ്ങിയ വകുപ്പുകള്‍ സന്നിധാനം നടപ്പന്തലില്‍ നിന്നു മരക്കൂട്ടം വരെ മാര്‍ച്ച് പാസ്റ്റ് നടത്തി.
നിലയ്ക്കല്‍, പമ്പ, മരക്കൂട്ടം എന്നിവിടങ്ങളില്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എല്ലാ അയ്യപ്പഭക്തന്മാരെയും കൃത്യമായി പരിശോധിച്ച ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്.
സുരക്ഷ കടുപ്പിക്കുന്നതിന്റെ ഭാഗമായി 100 പേര് അടങ്ങുന്ന പുതിയ കമ്പനി ഞായറാഴ്ച സന്നിധാനത്ത് റിപ്പോര്‍ട്ട് ചെയ്തു.
മെറ്റല്‍ ഡിറ്റക്ടര്‍, ബോംബ് ഡിറ്റക്ടര്‍ തുടങ്ങിയ പരിശോധനയ്ക്ക് പുറമേ എയര്‍ സര്‍വിയലന്‍സ്, ഡ്രോണ്‍ നിരീക്ഷണങ്ങളും ശക്തമാക്കി. വനംവകുപ്പും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.