പത്തനംതിട്ട: കേന്ദ്ര അന്വേഷണം ഏജൻസികളുടെ റെയ്ഡിനിടെ നേതാക്കളെ അറസ്റ്റു ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിനിടെ പത്തനംതിട്ട ജില്ലയിൽ വ്യാപക അക്രമം.
കെഎസ്ആർടിസി ബസുകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്. ബസുകൾക്കു നേരെയുണ്ടായ കല്ലേറിനിടെ ജീവനക്കാർക്കും യാത്രക്കാർക്കും പരിക്കേറ്റു. പലരുടെയും കണ്ണിനും തലയ്ക്കുമാണ് പരിക്ക്. സ്വകാര്യ വാഹനങ്ങൾ തടഞ്ഞു യാത്രക്കാരെ ആക്രമിക്കാനും ശ്രമമുണ്ടായി. ഹർത്താലിനിടെ ജനജീവിതം സ്തംഭിച്ചു. വിദൂര യാത്രക്കാരടക്കം ഏറെ ബുദ്ധിമുട്ടി. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ രാവിലെ അയച്ചിരുന്നു. എന്നാൽ, ഓർഡിനറി ബസുകൾ യാത്രക്കാരുടെ ആവശ്യാനുസരണമാണ് ഓടിയത്.
ബസുകൾക്കു നേരെ പരക്കെ ആക്രമണം ഉണ്ടായതോടെ പോലീസ് അകന്പടിയോടെയാണ് പിന്നീട് സർവീസ് നടത്തിയത്. കിഴക്കൻ മേഖലയിലേക്കുള്ള സർവീസുകൾ ഇല്ലാതിരുന്നതു യാത്രക്കാരെ വലച്ചു. യാത്രക്കാരുടെ എണ്ണം പൊതുവേ കുറവായിരുന്നെങ്കിലും വിദൂര മേഖലകളിൽനിന്ന് എത്തിയ യാത്രക്കാർ വലഞ്ഞു. ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങി തുടർ യാത്രയ്ക്കു ബസ് തേടിയെത്തിയവർ ഏറെ ബുദ്ധിമുട്ടി.
പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലകളിൽ കടകന്പോളങ്ങൾ പൂർണമായി അടഞ്ഞു കിടക്കുകയായിരുന്നു. സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനങ്ങളും തടസപ്പെട്ടു. ഹർത്താൽ അനുകൂലികൾ പ്രധാന ടൗണുകളിൽ പ്രകടനം നടത്തി.
പത്തനംതിട്ട,
കോന്നി, പന്തളം
എന്നിവിടങ്ങളിൽ
കല്ലേറ്
പത്തനംതിട്ട ടൗൺ, കോന്നി, പന്തളം എന്നിവിടങ്ങളിലാണ് കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടത്. പന്തളത്തു രാവിലെ ഏഴിനു പെരുമണ്ണിനു പോകനായി സ്റ്റാൻഡിൽനിന്നു പുറത്തേക്കെടുത്ത കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായി തകർന്നു. ഡ്രൈവറുടെ കണ്ണിനും സാരമായി പരിക്കേറ്റു.
രാവിലെ 8.30ഓടെ തിരുവനന്തപുരം കളിയിക്കാവിള ഫാസ്റ്റ് പാസഞ്ചർ ബസിനു നേരെ പത്തനംതിട്ട ടൗണിൽ ആനപ്പാറയിൽ കല്ലേറുണ്ടായി. നാലംഗസംഘമാണ് ബസ് ആക്രമിച്ചതെന്നു പറയുന്നു. ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.
കോന്നി - കുളത്തിങ്കൽ, ഇളകൊള്ളൂർ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ ഒന്പതോടെ ബസുകൾക്കു നേരെ ആക്രമണമുണ്ടായത്.
തിരുവനന്തപുരത്തുനിന്നു പത്തനംതിട്ടയിലേക്കു വന്ന കിളിമാനൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് വകയാർ-കുളത്തിങ്കലിൽ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്.
ബസിലെ ഡ്രൈവർ, കണ്ടക്ടർ, യാത്രക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ എന്നിവർക്ക് പരിക്കേറ്റു. ഡ്രൈവർ കൊല്ലം കടയ്ക്കൽ സ്വദേശി എസ്.ഷാജി (46), കണ്ടക്ടർ കിളിമാനൂർ സ്വദേശി വിപിൻ (38) എന്നിവരെ പരിക്കുകളോടെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിലെ യാത്രക്കാരൻ കോന്നി സബ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് ബോബി മൈക്കിളിന് (53) കണ്ണിനു ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇളകൊള്ളൂരിൽ തിരുവനന്തപുരത്തുനിന്നു കട്ടപ്പനയിലേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസാണ് അക്രമിക്കപ്പെട്ടത്. കല്ലേറിൽ സൈസ് ഗ്ലാസുകൾ തകർന്നെങ്കിലും ആർക്കും പരിക്കില്ല. ഇളകൊള്ളൂർ ബൈക്കിൽ എത്തിയ രണ്ടംഗസംഘം ബസിനെ ഓവർടേക്ക് ചെയ്തു കല്ലെറിയുകയായിരുന്നുവെന്നു പറയുന്നു.
സർക്കാർ ഓഫീസുകൾ അടപ്പിച്ചു
ഇന്നലെ രാവിലെ തുറന്ന സർക്കാർ ഓഫീസുകൾ ഹർത്താൽ അനുകൂലികൾ പലേടത്തും അടപ്പിച്ചു. കോന്നി, വി. കോട്ടയം, ചിറ്റാർ വില്ലേജ് ഓഫീസുകൾ അടപ്പിച്ചവയിൽ ഉൾപ്പെടുന്നു.
കളക്ടറേറ്റിലെ ഓഫീസുകൾ തുറന്നെങ്കിലും ഹാജർനില കുറവായിരുന്നു. കളക്ടറേറ്റിലെ 115 ജീവനക്കാരിൽ 44 പേർ മാത്രമാണ് എത്തിയത്. ആർഡിഒ അടൂരിൽ 27ൽ ഒന്പതു പേരും തിരുവല്ലയിൽ 26ൽ ഒന്പതു പേരും ഹാജരായി.
താലൂക്ക് ഓഫീസുകളിലെ ഹാജർനില: മൊത്തം ജീവനക്കാർ ബ്രാക്കറ്റിൽ: കോഴഞ്ചേരി 38 (122), അടൂർ 78 (145), തിരുവല്ല 43 (128), മല്ലപ്പള്ളി 34 (77), റാന്നി 39 (92), കോന്നി 46 (126).
ഹർത്താൽ അക്രമം:
75 പേർ അറസ്റ്റിൽ
പത്തനംതിട്ട: ഇന്നലത്തെ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരിൽ 75 പേരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. ബസുകൾക്കു നേരെ കല്ലെറിഞ്ഞതും പൊതുമുതൽ നശിപ്പിച്ചതുമാണ് പ്രധാന കുറ്റം. 20 കേസുകളാണ് എടുത്തിട്ടുള്ളത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.