അംശാദായം അടയ്ക്കുന്ന ക്ഷീരകർഷകന് പെൻഷൻ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
1429318
Friday, June 14, 2024 11:39 PM IST
കൊല്ലം : വയോധികനായ ക്ഷീരകർഷകന് 2021 ജൂലൈ മുതലുള്ള ക്ഷീരകർഷക പെൻഷൻ അനുവദിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൊടിയൂർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. വേങ്ങറ സ്വദേശി പി.കെ. ജയപ്രകാശിന്റെ പരാതിയിലാണ് നടപടി.
സർക്കാരിന്റെ പുതിയ പെൻഷൻ നയത്തിന്റെ ഭാഗമായി ഒരാൾക്ക് ഒരു പെൻഷൻ മാത്രമാണ് ലഭിക്കുന്നതെന്നും നിർമാണ തൊഴിലാളി പെൻഷൻ ലഭിക്കുന്ന പരാതിക്കാരന് ക്ഷീരകർഷക പെൻഷൻ നൽകാനാവില്ലെന്നും തൊടിയൂർ നോർത്ത് ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി കമ്മീഷനെ അറിയിച്ചു. താൻ ക്ഷീരകർഷക ബോർഡിൽ അംശാദായം അടയ്ക്കുന്ന സാഹചര്യത്തിൽ പെൻഷൻ അനുവദിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
2014 സെപ്റ്റംബർ 28 മുതൽ പരാതിക്കാരന് ക്ഷീരോൽപാദക സഹകരണസംഘത്തിൽ അംഗത്വമുണ്ടെന്ന് കമ്മീഷൻ കണ്ടെത്തി. ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
2021 ജൂലൈ മുതൽ പരാതിക്കാരന് അർഹമായ ക്ഷീരകർഷക പെൻഷൻ നൽകണം. ഇല്ലെങ്കിൽ പരാതിക്കാരൻ അടച്ച അംശാദായം പലിശ സഹിതം പരാതിക്കാരന് നൽകണം. ഇത് ഒഴിവാക്കേണ്ടത് ബോർഡിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണ്. നിർമാണ തൊഴിലാളി പെൻഷൻ തുക തിരികെ പിടിക്കാൻ സർക്കാരിനോട് ക്ഷീരകർഷക ക്ഷേമനിധിക്ക് ആവശ്യപ്പെടാവുന്നതാണ്. ക്ഷീരകർഷക ക്ഷേമനിധിയിൽ നിന്ന് പെൻഷൻ തെരഞ്ഞെടുക്കാൻ അംശാദായം അടയ്ക്കുന്ന അംഗമെന്ന നിലയിൽ പരാതിക്കാരന് അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു.