കൽപ്പറ്റ: ജില്ലയോട് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. ജില്ലയോട് സർക്കാരുകൾ കാണിക്കുന്ന അവഗണനക്കെതിരേ കൽപ്പറ്റ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷേധജാഥ ചൂരൽമലയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചുരം റോഡിന് ബൈപ്പാസ് നിർമിച്ചാൽ മാത്രമേ ചുരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കൂ. രാവും പകലും ഗതാഗതക്കുരുക്ക് നേരിടുകയാണ്. ചിപ്പിലതോട്, മാവിലാംതോട്, തളിപ്പുഴ ബൈപ്പാസ് ഉടൻ ആരംഭിക്കണം. വന്യമൃഗശല്യത്താൽ കൃഷിനശിച്ചവരുടേയും, വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ട കർഷകർക്കുമുള്ള നഷ്ടപരിഹാരം വർധിപ്പിക്കണം.
അതിരൂക്ഷമായ വിലകയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. അരിയുടെ വില 65 രൂപയായി വർധിച്ചു. 13 നിത്യോപയോഗ സാധനങ്ങളുടേയും വില രൂക്ഷമായി വർധിച്ചു. അടിസ്ഥാന മേഖലക്കുള്ള ഫണ്ട് പോലും സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉദ്ഘാടന സമ്മേളനത്തിൽ ടി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ടി. സിദ്ദിഖ് എംഎൽഎ, റസാക്ക് കൽപ്പറ്റ, പി.പി. ആലി, അഡ്വ.ടി.ജെ. ഐസക്, വി.എ. മജീദ്, മാണി ഫ്രാൻസിസ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, യഹ്യഖാൻ തലക്കൽ, പോൾസണ്‍ കൂവക്കൽ, ടി. ഹംസ, ബി. സുരേഷ് ബാബു നജീബ് പിണങ്ങോട്, എൻ.കെ. സുകുമാരൻ, എ. രാം കുമാർ, സി.കെ. നൂർദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.