ദേശീയപാത നിര്‍മാണം: സര്‍വീസ് റോഡിനും വേണം സുരക്ഷ
1564574
Tuesday, June 3, 2025 7:32 AM IST
കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ദേശീയപാതയില്‍ നവീകരണത്തിന്റെ ഭാഗമായുള്ള സര്‍വീസ് റോഡുകളുടെ നിര്‍മാണത്തില്‍ വ്യാപക പരാതി.
പലയിടത്തും ദേശീയപാതയില്‍ നിന്നും കുത്തി ഒലിച്ചുവരുന്ന വെള്ളം സര്‍വീസ് റോഡിലേക്ക് പതിക്കുന്ന അവസ്ഥയാണ്. ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത് സര്‍വീസ് റോഡുകള്‍ വഴിയാണ്. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ പലയിടത്തും കാലവർഷത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടം പതിയിരിക്കുകയാണ്. സർവിസ് റോഡും ഡ്രെയിനേജും തമ്മിലുള്ള ഉയരവ്യത്യാസം മൂലം പലയിടത്തും അപകടകരമായ സാഹചര്യമാണ്.
താഴ്ന്ന പ്രദേശങ്ങളോട് ചേര്‍ന്നാണ് പലയിടത്തും അപ്രോച്ച് റോഡ് നിര്‍മിച്ചിരിക്കുന്നത്.ഇതില്‍ പന്തീരാങ്കാവ് ഭാഗത്ത് തന്നെ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടുഭാഗത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്. ചെറിയ വീതിയുള്ള റോഡില്‍ രണ്ടുഭാഗത്തേക്കും ഗതാഗതം അനുവദിച്ചത് അപകടത്തിന് കാരണമാകുന്നുണ്ട്.നിർമാണസ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചവും മുന്നറിയിപ്പും ഇല്ലാത്തതാണ് അപകടത്തിലേക്കു നയിക്കുന്നത്.
ദേശീയപാതയില്‍ പ്രധാനമായും അഞ്ചിടങ്ങളിലാണ് അപ്രോച്ച് റോഡുള്ളത്. ഇവിടങ്ങളില്‍ പലയിടത്തും തിരക്കേറെയാണ്. ആവശ്യത്തിന് സൈന്‍ ബോര്‍ഡുകളും ഇല്ല.പലയിടത്തും അപ്രോച്ച് റോഡ് നിര്‍മാണം അപാകതളെ തുടര്‍ന്നത് തകര്‍ന്നതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.