ജില്ലയിൽ 23 നൈപുണി വികസന കേന്ദ്രങ്ങൾക്ക് തുടക്കം
1564294
Monday, June 2, 2025 5:26 AM IST
കോഴിക്കോട്: പുതിയ കാലത്ത് തങ്ങളുടെ അഭിരുചിക്കും ശേഷിക്കും ഇണങ്ങിയ തൊഴിൽ പരിശീലനമാണ് വിദ്യാർഥികൾക്ക് ലഭ്യമാക്കേണ്ടതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫറോക്ക് ഗവ. ഗണപത് എച്ച്എസ്എസിൽ നടന്ന നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതിനൊപ്പം ഏറ്റവും നൂതനവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ തൊഴിൽ പരിശീലനം സാധ്യമാക്കാനാണ് സർക്കാർ പ്രയത്നിക്കുന്നത്. പൊതു വിദ്യാഭ്യാസ രംഗത്തും പാഠ്യപദ്ധതിയുടെ ഗുണനിലവാരത്തിലും സമാനതകളില്ലാത്ത മുന്നേറ്റമാണ് സംസ്ഥാനം നടത്തുന്നത്.
പഠന മേഖലകളുടെ വൈവിധ്യത്തിലും അക്കാദമിക നേട്ടത്തിലും സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്നും നൈപുണ്യ വികസനത്തിന് വിവിധ സർക്കാർ ഉദ്യമങ്ങൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിൽ മേഖലയിൽ ഉയർന്ന നിലവാരം പുലർത്താൻ പ്രാപ്തമാക്കാവുന്ന വിധത്തിലുള്ള പരിശീലനങ്ങൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. മാറുന്ന കാലത്തിനനുസരിച്ചു കാലോചിതമായ മുന്നേറ്റമാണ് ഈ രംഗത്തും നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓരോ ബ്ലോക്കിലും രണ്ട് വീതം സെന്ററുകൾ എന്ന തോതിൽ ജില്ലയിൽ 23 നൈപുണ്യ വികസന കേന്ദ്രങ്ങൾക്കാണ് തുടക്കമാകുന്നത്. ഒരു സെന്ററിൽ ഒരു കോർഡിനേറ്റർ, രണ്ട് സ്കിൽ ട്രെയിനർമാർ, ഒരു സ്കിൽ അസിസ്റ്റന്റ് എന്നിങ്ങനെ ജീവനക്കാരുടെ സേവനം ലഭ്യമാകും. 29 ഇനം പുതുതലമുറ നൈപുണ്യ കോഴ്സുകളാണ് ഈ കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ഒഴിവു ദിവസങ്ങളിൽ നടക്കുന്ന ക്ലാസുകളിൽ 15 മുതൽ 25 വയസ് വരെയുള്ളവർക്ക് ഭാഗമാകാം. ഓരോ കോഴ്സിലും 25 പേർക്കാണ് പ്രവേശനം.
100 വിദേശ രാജ്യങ്ങളിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് കോഴ്സ് പൂർത്തീകരണത്തോടെ ലഭിക്കുക. ഓൺ ദി ജോബ് ട്രയിനിംഗ്, വ്യവസായ രംഗത്തെ അനുഭവസ്ഥരുമായുള്ള സംവാദങ്ങൾ, വ്യവസായ കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ തുടങ്ങിയവക്കുള്ള അവസരങ്ങളും പദ്ധതിയുടെ ഭാഗമാകുന്നവർക്ക് ലഭിക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും അധ്യപാകരും പദ്ധതിയിൽ പങ്കാളികളാകും. സംസ്ഥാനത്താകെയുള്ള 210 കേന്ദ്രങ്ങൾ വഴി 10500 വിദ്യാർഥികളാണ് ഗുണഭോക്താക്കളാകുക.
21.5 ലക്ഷം രൂപ വകയിരുത്തിയാണ് ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നൈപുണ്യ കേന്ദ്രം ഒരുക്കിയത്. സ്ഥലത്തെ ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്കൂൾ അധികൃതരുടെയും നേതൃത്വത്തിൽ 2024 സെപ്റ്റംബറിൽ ചേർന്ന യോഗത്തിലാണ് സ്കൂളിനെ സെന്റർ ഫോർ സ്കിൽ എക്സലൻസ് ആക്കാനുള്ള തീരുമാനവും തുടർ നടപടികളും കൈക്കൊള്ളുന്നത്.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, റോബോട്ടിക്സ് ടെക്നീഷ്യൻ എന്നീ കോഴ്സുകളാണ് ഫറോക്ക് കേന്ദ്രത്തിൽ ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.