ഹൃദയാഘാതം: വയോധികന്‍റെ ജീവന്‍ രക്ഷിച്ച ചാരിതാര്‍ഥ്യത്തിൽ ഓട്ടോ ഡ്രൈവര്‍മാർ
Thursday, July 4, 2024 3:59 AM IST
നെടുങ്കണ്ടം: ഹൃദയാഘാതത്തെത്തുടര്‍ന്ന് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച വയോധികന്‍റെ ജീവന്‍ രക്ഷിച്ച ചാരിതാര്‍ഥ്യത്തിലാണ് നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ ജോമോനും അമീറും അബുവും. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണത്തിലേക്ക് നീങ്ങിയ സേനാപതി സ്വദേശി ഏബ്രഹാമിനെ(70) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഇവരാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നെടുങ്കണ്ടം കിഴക്കേക്കവലയിലാണ് സംഭവം. ഓട്ടോസ്റ്റാൻഡിന് എതിര്‍വശത്തായുള്ള കെട്ടിടത്തിന് മുമ്പിലെ വാഹനത്തില്‍ ചാരി നിന്നിരുന്ന ഏബ്രഹാമിന്‍റെ നില്‍പ്പില്‍ പന്തികേട് തോന്നിയതിനെത്തുടര്‍ന്ന് കാര്യം അന്വേഷിക്കുന്നതിനായി ഇവര്‍ അടുത്തെത്തിയതും ഏബ്രഹാം റോഡിലേക്ക് കുഴഞ്ഞുവീണു. ഉടന്‍ തന്നെ അബുവിന്‍റെ ഓട്ടോറിക്ഷയില്‍ കയറ്റി ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

നില ഗുരുതരമായതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അറിയിച്ചു.ഏബ്രഹാമിന്‍റെ മൊബൈലില്‍നിന്ന് മകളുടെ നമ്പര്‍ കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. താന്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണെന്നും പിതാവിനെ അവിടേക്ക്് എത്തിക്കാമോയെന്നും മകള്‍ ചോദിച്ചു.

ഉടന്‍ തന്നെ ആംബുലന്‍സിൽ മൂവരും ചേര്‍ന്ന് ഏബ്രഹാമിനെ കട്ടപ്പനയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരിയിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരാളുടെ ജീവൻ രക്ഷിച്ചതി ലുള്ള സന്തോഷത്തിലാണ് ജോമോനും അമീറും അബുവും ഇവരുടെ സുഹൃത്തുക്കളും.