കൽപ്പറ്റ: വിമൻ ചേംബർ വയനാട്ടിൽ 10 കേന്ദ്രങ്ങളിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കും. ഇക്കാര്യത്തിൽ ഹിമാചൽ പ്രദേശിലെ ഐഐടി മണ്ഡിയുമായി ധാരണയിൽ എത്തിയതായും ജില്ലാ ഭരണകൂടവുമായി പ്രാഥമിക കൂടിയാലോചന നടത്തിയതായും ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ്, പാർവതി വിഷ്ണുദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഐഐടി മണ്ഡിയിലെ വിദഗ്ധർ പഠനം നടത്തി തീരുമാനിക്കുന്ന ഇടങ്ങളിലാണ് മുന്നറിയിപ്പ് സംവിധാനം ഒരുക്കുക. കോർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഇതിനു പ്രയോജനപ്പെടുത്തും. കേരളത്തിന് അകത്തും പുറത്തുമുള്ള കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ചേംബർ 28ന് മേപ്പാടി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടത്തുന്ന റീ തിങ്ക് വയനാട്: പോസ്റ്റ് ഡിസാസ്റ്റർ കോണ്‍ക്ലേവിൽ ഐഐടി മണ്ഡിയിൽനിന്നുള്ള ശാസ്ത്രകാരൻമാർ ഉരുൾപൊട്ടൽ പ്രവചിക്കാനുള്ള സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തും.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനു ശേഷം ജില്ലയിലുള്ള സാമൂഹിക, സാന്പത്തിക സാഹചര്യങ്ങൾ വിലയിരുന്നതിനാണ് കോണ്‍ക്ലേവ്. രാവിലെ ഒൻപത് മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് പരിപാടി.
ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, റിലയൻസ് ഫൗണ്ടേഷൻ മേധാവി അനിമേഷ് പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കോണ്‍ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി നോർത്ത് കേരള സോണ്‍ ചെയർമാൻ സന്തോഷ് കാമത്ത്, കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡന്റ് വി.പി. എൽദോ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, സെന്റ് ജോസഫ്സ് യുപി സ്കൂൾ മാനേജർ ഫാ.ഏബ്രഹാം സണ്ണി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീന തുടങ്ങിയവർ പങ്കെടുക്കും.
കോണ്‍ക്ലേവിൽ വിവിധ സെഷനുകളിൽ സന്തോഷ് കാമത്ത്, ജി. ശങ്കർ, രാജേഷ് കൃഷ്ണൻ, ആൽവിൻ കെന്റ്, ഡോ.ഷാനവാസ് പള്ളിയാൽ, ഡോ.ഗോപകുമാരൻ കർത്താ, മോഹൻരാജ്, വിഷ്ണുദാസ്, പി.യു. ദാസ് തുടങ്ങിയർ സംസാരിക്കും.
ദുരന്ത പശ്ചാത്തലത്തിൽ നിർമാണമേഖലയിൽ സ്വീകരിക്കേണ്ട മാതൃകകൾ ജി. ശങ്കർ വിശദീകരിക്കും. മാധ്യമ സെഷനിൽ മധ്യപ്രദേശ് എംസിഎൻ ജേണലിസം യൂണിവേഴ്സിറ്റ് വൈസ് ചാൻസലർ മുഖ്യപ്രഭാഷണം നടത്തും. മാധ്യമപ്രവർത്തകരായ സുർജിത്ത് അയ്യപ്പത്ത്, അനഘ, ദീപക് മോഹൻ, സി.വി. ഷിബു, റോബിൻ മാത്യു, ഷെഫിഹ് ഇളയിടത്ത്, നവീൻ മോഹൻ, അർജുൻ തുടങ്ങിയർ പങ്കെടുക്കും.