കൽപ്പറ്റ: സംസ്ഥാനത്തെ ക്ഷീര സംഘങ്ങളിൽ കേരള ഫീഡ്സ്, മിൽമ കാലത്തീറ്റകളുടെ വിൽപന മാത്രം അനുവദിക്കുന്ന വിധത്തിൽ നിയമാവലി ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ പ്രൈമറി മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ നീക്കം സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്. പശുവിന് എന്തു തീറ്റകൊടുക്കണമെന്നു കർഷകനാണ് തീരുമാനിക്കേണ്ടത്. ഇതിൽ കൈകടത്തലുണ്ടാകുന്നത് കർഷകനെയും സംഘത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുമെന്ന് യോഗം വിലയിരുത്തി.
നിയമാവലി ഭേദഗതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. മലബാർ മേഖലാ യൂണിയനിൽ പൊതുവിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം വർധിപ്പിക്കുന്നതിന് യൂണിയന്റെ നിയമാവലി ഭേദഗതി ചെയ്യണമെന്നു ആവശ്യപ്പെട്ടു.
വി.എസ്. മാത്യു അധ്യക്ഷത വഹിച്ചു. വി.എൽ. സജി, പി.പി. ബെന്നി, എ.പി. കുര്യക്കോസ്, പി.ജെ. ആഗസ്തി, പി.എ. ജോസ്, സിനി, പി.പി. ജയൻ, ജോസ് പാനിക്കുളം,റോസിലി, സജി മാത്യു, കെ.ബി. മാത്യു, സി.എം. ശിവരാമൻ, എ.ബി. ബൈജി, സിനി ഷാജി, മായ പുതുശേരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എസ്. മാത്യു(പ്രസിഡന്റ്-സീതാമൗണ്ട് സംഘം), വി.എൽ. സജി(ജനറൽ സെക്രട്ടറി-മക്കിയാട്സംഘം)എന്നിവരെ തെരഞ്ഞെടുത്തു.