പുൽപ്പള്ളി: പഞ്ചായത്തിലെ മരകാവ്, മൂഴിമല, ഭൂദാനം പ്രദേശങ്ങളിൽ കാട്ടാനശല്യം തുടരുന്നു. ഏതാനും ആഴ്ചകൾക്കിടെ രണ്ടിടങ്ങളിലുമായി വൻ കൃഷിനാശമാണ് ആനകൾ വരുത്തിയത്.
ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞിദിവസം മൂഴിമലയിൽ ഇറങ്ങിയ ആന അഖിൽ നിവാസിൽ ഉദയയുടെ വീടിന് സമീപം ഒന്നര മണിക്കൂറോളം നിലയുറപ്പിച്ചു. വീട്ടുവളപ്പിലെ കപ്പ, പച്ചക്കറി, വാഴ കൃഷികൾ നശിപ്പിച്ചു. ലൈറ്റിട്ട് ബഹളം വച്ചെങ്കിലും ആന പിൻവാങ്ങാൻ കൂട്ടാക്കിയില്ലെന്ന് ഉദയ പറഞ്ഞു.
സമീപത്തെ ബെന്നി, രാജൻ, ഷൈനി എന്നിവരുടെ കൃഷിയിടങ്ങളിലും ആന ഇറങ്ങി. ഇവരുടെ തോട്ടത്തിലെ വാഴ, കാപ്പി ഉൾപ്പെടെ കൃഷികൾ ചവിട്ടിനശിപ്പിച്ചു.
മരകാവ്, ഭൂദാനം പ്രദേശങ്ങളിൽ പുല്ലന്താനി തോമസ്, ചിമ്മിണിക്കാട്ടിൽ ജോയ്, കല്ലിങ്കൽ ബേബി എന്നിവരുടെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണ് ആന നശിപ്പിച്ചത്. കഴിഞ്ഞദിവസം സന്ധ്യയോടെയാണ് ആന ജനവാസ കേന്ദ്രത്തിലെത്തിയത്. നേരം പുലർന്നതിനുശേഷം വനപാലകരെത്തിയാണ് വനത്തിലേക്കു തുരത്തിയത്. സൗത്ത് വയനാട് വനം ഡിവിഷനിലെ നെയ്ക്കുപ്പ സെക്ഷൻ പരിധിയിലാണ് മരകാവ്, മൂഴിമല തുടങ്ങിയ പ്രദേശങ്ങൾ. നെയ്ക്കുപ്പ വനത്തിൽനിന്നാണ് ആനകൾ ജനവാസ കേന്ദ്രത്തിൽ എത്തുന്നത്. വനാതിർത്തിയിലെ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമല്ലാത്തതാണ് വർധിച്ച ആനശല്യത്തിനു കാരണമെന്ന് കർഷകർ പറഞ്ഞു.
ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നിൽ ധർണ ഇന്ന്
പുൽപ്പള്ളി: പഞ്ചായത്തിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ഇന്നു രാവിലെ 10ന് ഫോറസ്റ്റ് റേഞ്ച് ഓഫീസ് മാർച്ചും ധർണയും ധർണ നടത്താൻ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
വർധിച്ച വന്യജീവി ശല്യം കർഷക ജീവിതം പ്രതിസന്ധിയിലാക്കിയതായി യോഗം ചൂണ്ടിക്കാട്ടി. കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ടി.എസ്. ദിലീപ് കുമാർ, എൻ.യു. ഉലഹന്നാൻ, റെജി പുളിങ്കുന്നേൽ, സി.പി. കുര്യാക്കോസ്, ടി.പി. ശശിധരൻ, കെ.എം. എൽദോസ്, സിജു പൗലോസ്, കെ.എൽ. ടോമി, കെ.കെ. സ്കറിയ, ജോമറ്റ് കോതവഴിക്കൽ, മണി പാന്പനാൽ, വർക്കി പാലക്കാട്ട്, രാജു തോണിക്കടവ്, ജോളി നരിതൂക്കിൽ, മാത്യു ഉണ്ടശാംപറന്പിൽ, ജോയി പുളിക്കൽ, കുര്യാച്ചൻ വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.