തിരുവന്തപുരം : കെ.കരുണാകരൻ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അദ്ദേഹം പടുത്തുയർത്തിയ സ്ഥാപനങ്ങളുമാണ് അദ്ദേഹത്തിന്റെ ഓർമകളുടെ നിത്യ സ്മാരകങ്ങളായി നിലനിൽക്കുന്നതെന്ന് രമേശ് ചെന്നിത്തല.
ഐഎൻടിയുസി നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികളും മോട്ടോർ തൊഴിലാളികളും സംയുക്തമായി നടത്തിയ അനുസ്മരണ പരിപാടിയിൽ കനകക്കുന്ന് വളപ്പിലെ ലീഡർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.കരുണാകരൻ എന്നും കോണ്‍ഗ്രസിന്റെ രക്ഷകനായിരുന്നു. നിർണായക ഘട്ടങ്ങളിൽ കേരളത്തിലെ കോണ്‍ഗ്രസിലെ ശക്തമായി നയിച്ച് മുന്നോട്ടു കൊണ്ടുവന്നത് കെ.കരുണാകരനായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കെ.കരുണാകരന്റെ ഓർമകളുമായി ഒത്തുചേരുന്നത് ഐഎൻടിയുസി തൊഴിലാളികളാണെന്നത് സന്തോഷകരമാണ് - കെ.മുരളീധരൻ പറഞ്ഞു.
അഡ്വ. ടി. ശരത്്ചന്ദ്രപ്രസാദ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ എൻ.ശക്തൻ, പാലോട് രവി, വി.എസ്. ശിവകുമാർ, കെ.മോഹൻകുമാർ, ചാല സുധാകരൻ, ഇബ്രാഹിംകുട്ടി കല്ലാർ, പന്തളം സുധാകരൻ, ജി.എസ്.ബാബു, മര്യാപുരം ശ്രീകുമാർ,
ജി.സുബോധൻ, കെ.പി. കുഞ്ഞിക്കണ്ണൻ, വർക്കല കഹാർ, മോഹനൻ തന്പി, ഭുവനേന്ദ്രൻ നായർ, ടി.പി. പ്രസാദ്, മണക്കാട് സുരേഷ്, ജോസഫ് പെരേര, ഋഷികേശ്, ഗായത്രി വി. നായർ തുടങ്ങിയവർ പ്രസംഗിച്ചു.