കൊണ്ടുപോകാൻ ബ്രിട്ടനെത്തി; വൈറൽ വിമാനം ഉടൻ കേരളം വിടും
Monday, July 7, 2025 3:14 AM IST
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനം എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍നിന്നും വിദഗ്ധ സംഘവുമായി സൈനികവിമാനമെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് ബ്രിട്ടനില്‍നിന്നുള്ള പതിനേഴംഗ സംഘവുമായി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ അറ്റ്ലസ് എ 400 എം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.
ബ്രിട്ടീഷ് എയര്‍ഫോഴ്സിലെ എൻജിനിയര്‍മാരും വിമാനം നിര്‍മിച്ച ലോക്ക്ഹീഡ് മാര്ട്ടിന് കമ്പനിയുടെ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പാസ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു.
അറ്റകുറ്റപ്പണിക്കായുള്ള യന്ത്രങ്ങളും വിമാനത്തില്‍ എത്തിച്ചിരുന്നു. വിദഗ്ധരെത്തിയതിനു പിന്നാലെ അറ്റകുറ്റപ്പണിക്കായി യുദ്ധവിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് കെട്ടി വലിച്ച് നീക്കിയിട്ടുണ്ട്. ചെറുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോര്‍വിമാനത്തെ ഹാങ്ങറിലെത്തിച്ചത്.
11 മീറ്റര്‍ ചിറകുവിസ്താരവും 14 മീറ്റര്‍ നീളവുമാണ് എഫ് 35 ബി വിമാനത്തിനുളളത്. വിമാനനിര്‍മാണ കമ്പനിയായ ലോക്ക് ഹീഡ് മാര്ട്ടിന് പരിശീലിപ്പിച്ച എന്‍ജിനിയര്‍മാര്‍ക്ക് മാത്രമേ അറ്റകുറ്റപ്പണികള്‍ക്ക് കഴിയുകയുളളു. അറ്റകുറ്റപ്പണിയുടെ ഓരോ ഘട്ടവും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലുമായിരിക്കും. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം തിരുവനന്തപുരത്ത് തുടരുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. തുടർന്നു നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു.