താരിഫ് നയം: വിലക്കയറ്റ ഭീഷണിയിൽ യുഎസിലെ റസ്റ്ററന്റുകൾ
ഏബ്രഹാം തോമസ്
Tuesday, May 27, 2025 5:01 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റിന്റെ പുതിയ താരിഫുകൾ മിക്കവാറും എല്ലാ സാധനങ്ങൾക്കും വില കൂട്ടാൻ ഒരു കാരണമായി മാറിയപ്പോൾ ഭക്ഷണ സാധനങ്ങൾക്ക് തത്കാലം വില വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനവുമായി വലിയൊരു ശതമാനം റസ്റ്ററന്റുകൾ.
ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കെല്ലാം വില കൂടുമ്പോൾ ചില ഗ്രോസറി സാധനങ്ങൾക്കും റസ്റ്ററന്റ് വിഭവങ്ങൾക്കും വില വർധന ഇത് വരെ സംഭവിച്ചിട്ടില്ല. ചെറുതും വലുതുമായ ചില ഭക്ഷ്യ വ്യവസായ സ്ഥാപനങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് വില വർധിപ്പിക്കാതെ തന്നെ കുറെ നാൾ കൂടി മുന്നോട്ടു പോകുകയാണ്.
ചൈനയിൽ നിന്നുള്ള ഇറക്കുമതിയുടെ താരിഫുകൾ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറച്ചത് ആശ്വാസമാകുന്നു. ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള 90 ദിവസത്തെ ഇടവേള കഴിഞ്ഞാൽ നിരക്ക് എങ്ങനെ ആയിരിക്കും എന്ന കാര്യത്തിൽ വ്യവസായ, വാണിജ്യ രംഗങ്ങളിൽ ആശങ്ക തുടരുകയാണ്.
യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്കു 10 ശതമാനം താരിഫ് പ്രഖ്യാപിച്ചതും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. ടെക്സസിലെ റസ്റ്ററന്റുകളും മറ്റു ഭക്ഷ്യ സേവന സ്ഥാപനങ്ങളും പല കണക്കുകൂട്ടലുകളും തന്ത്രപരമായ മാറ്റങ്ങളും വരുത്താൻ കാത്തിരിക്കുകയാണ്.
താരിഫുകൾ യുഎസ് മറ്റു രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളിൽ ചുമത്തുന്ന നികുതിയാണ്. ഇവ അതിർത്തികളിൽ നിന്നാണ് ശേഖരിക്കുന്നത്. പലപ്പോഴും ഈ നികുതി ഇറക്കുമതി ചെയ്യുന്നവർ വിതരണക്കാരിലേക്കു മാറ്റുന്നു.
വിതരണക്കാരിത് റസ്റ്ററന്റ് ഉടമയിലേക്കും സ്റ്റോർ ഉടമയിലേക്കും മാറ്റുന്നു. അവർ ഈ നികുതി മുഴുവനുമോ, ഭാഗികമായോ ഉപഭോക്താക്കളിലേക്ക് മാറ്റുന്നു. ഇപ്പോൾ ഭഷ്യ വ്യവസായം നേരിടുന്ന പ്രശനം ഈ വർധിച്ച നികുതി എപ്പോൾ, എങ്ങനെ ഉപഭോക്താക്കളിലേക്ക് മാറ്റും എന്നതാണ്.