കേളി കുടുംബ സുരക്ഷാ പദ്ധതി; വിശദീകരണ യോഗം സംഘടിപ്പിച്ചു
Saturday, March 8, 2025 1:30 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ പദ്ധതിയായ "കേളി കുടുംബ സുരക്ഷാ' പദ്ധതിയുടെ ഭാഗമായി ബത്ഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. ബത്ത കേളി ഓഫീസിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി രാമകൃഷ്ണൻ ധനുവച്ചപുരം ആമുഖപ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പദ്ധതിയുടെ വിശദീകരണം നൽകി. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പങ്കാളികളായവരുടെ സംശയങ്ങൾക്ക് പ്രസിഡന്റ് സെബിൻ ഇക്ബാൽ മറുപടി പറഞ്ഞു.
മലയാളി പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയിൽ സമീപ ജില്ലകളിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവർക്കും പങ്കാളികളാകാൻ സാധിക്കും. പൂർണമായും ഇന്ത്യൻ നിയമാവലിക്ക് അനുസൃതമായി നടപ്പിലാക്കിയിട്ടുള്ള പദ്ധതി 1250 രൂപ നിക്ഷേപിച്ചു ആർക്കും പങ്കാളികളാകാം.
പദ്ധതിയിൽ അംഗമായവർക്ക് ഒരു വർഷത്തിനിടയിൽ ജീവഹാനി സംഭവിച്ചാൽ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ലഭിക്കും. തുടർന്നും അംഗത്വത്തിൽ തുടരുന്നവർക്ക് വിവിധങ്ങളായ ആരോഗ്യ സുരക്ഷാ പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.
വിവിധ സ്ഥാപനങ്ങൾ അംശാദായം അടച്ചുകൊണ്ട് അവരുടെ ജീവനക്കാരെ പൂർണ്ണമായും പദ്ധതിയിൽ ചേർക്കാൻ മുന്നോട്ട് വന്നിട്ടുള്ളത് പദ്ധതിയുടെ സ്വീകാര്യതയിൽ വൻ മുന്നറ്റേമാണ് സൃഷ്ടിച്ചതെന്ന് അഭിവാദ്യം ചെയ്ത് സംസാരിക്കവെ കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യിൽ പറഞ്ഞു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടയി, പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ജോസഫ് ഷാജി, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മോഹൻ ദാസ്, സെൻ ആന്റണി എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഏരിയാ കമ്മറ്റി അംഗം ഫക്രുദ്ദീൻ സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.