സലാം പാപ്പിനിശേരിയുടെ ഇടപെടൽ; മലപ്പുറം സ്വദേശിക്ക് തടഞ്ഞുവച്ച കമ്പനി അവകാശങ്ങൾ ലഭ്യമായി
Thursday, February 27, 2025 1:27 PM IST
ദുബായി: മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണന്റെ തടഞ്ഞുവച്ച കമ്പനി അവകാശങ്ങൾ യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടലിലൂടെ ലഭ്യമായി. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയിൽ സൂപ്പർവൈസറായാണ് ഉണ്ണികൃഷ്ണൻ 2019 മുതൽ 2024 വരെ ജോലി ചെയ്തിരുന്നത്.
ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള വേതനമോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാലും കമ്പനിയുടമയുടെ മോശമായ പെരുമാറ്റവും വേതനം നല്കാൻ വൈകുന്നതും കാരണം ഉണ്ണികൃഷ്ണൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു.
എന്നാൽ അവസാന നാലുമാസത്തെ വേതനം നൽകാനോ നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കാനോ കമ്പനിയുടമ തയാറായില്ല. തുടർന്ന് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടിലായ ഉണ്ണികൃഷ്ണൻ കമ്പനിയുടമ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി സലാം പാപ്പിനിശേരിയെ സമീപിച്ചു.
ശേഷം കേസിന്റെ വിശദവിവരങ്ങൾ എല്ലാം മനസിലാക്കിയ സലാം പാപ്പിനിശേരി ഉൾപ്പെടെയുള്ള ലീഗൽ ടീം ഈ കേസ് ഏറ്റെടുക്കുകയും ഉണ്ണികൃഷ്ണന് നിയമ സേവനം നൽകുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തിന്റെ നിയമോപദേശപ്രകാരം ഉണ്ണികൃഷ്ണൻ തൊഴിൽ കരാർ രേഖകൾ, തൊഴിൽ വേതന രേഖകൾ, ഇതുവരെയുള്ള സർവീസ് അലവൻസ്, ലീവ് അലവൻസ് മുതലായ അവകാശങ്ങൾ കാണിച്ചു കൊണ്ട് ലേബർ കോടതിയിൽ പരാതി നൽകി.
തുടർന്ന് ഈ പരാതിക്കെതിരായി കമ്പനിയുടമ മറുപടി മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി. അതിൽ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ണികൃഷ്ണന് എല്ലാവിധത്തിലുള്ള അവകാശങ്ങളും നൽകിയിട്ടുണ്ടെന്നാണ് കമ്പനി കോടതിയെ ബോധിപ്പിച്ചത്.
എന്നാൽ തൊഴിലാളിക്ക് ലഭിക്കേണ്ട അലവൻസും ഗ്രാറ്റുവിറ്റിയും അവസാന നാലു മാസത്തെ ശമ്പളവും ലഭിച്ചിട്ടില്ല എന്ന് കാണിച്ചു യാബ് ലീഗൽ സർവീസസ് ശക്തമായി വാദിച്ചു.
ഇരുവരുടെയും വാദവും രേഖകളും നിരീക്ഷിച്ച കോടതി കമ്പനിയുടമ നൽകിയ വാദങ്ങൾക്ക് കൃത്യമായ തെളിവുകൾ ഇല്ലെന്നും ന്യായം ഉണ്ണികൃഷ്ണന്റെ പക്ഷത്തുമാണെന്ന് കണ്ടെത്തുകയും കമ്പനി അദ്ദേഹത്തിന് എല്ലാ ആനുകൂല്യങ്ങളും ഉൾപ്പടെ 44,455 ദിർഹംസ് (പത്തു ലക്ഷം രൂപ) നൽകുവാനും ലേബർ കോടതി ഉത്തരവിട്ടു.
തുടർന്ന് വിധിക്കപ്പെട്ട തുക ലഭിക്കുവാനായി എക്സിക്യുഷൻ കേസ് രജിസ്റ്റർ ചെയ്യുകയും അതിന്റെ ഭാഗമായി കമ്പനിയുടെ പ്രോപ്പർട്ടി പിടിച്ചെടുക്കൽ, ബാങ്ക് അകൗണ്ട് മരവിപ്പിക്കൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ എന്നിവയ്ക്ക് അപേക്ഷിച്ചു.
ഉടനെത്തന്നെ കമ്പനി, നൽകുവാനുള്ള ആനുകൂല്യങ്ങൾ കോടതിയിൽ അടക്കുകയാണുണ്ടായത്.