ആറാട്ടുപുഴ: ആറാട്ടുപുഴ പൂരപ്പാടത്തെ വെള്ളക്കെട്ട് ഒഴിഞ്ഞു. വിശാലമായ പൂരപ്പാടം പൂരത്തിന് സജ്ജമാക്കി തുടങ്ങി.
തേവർ റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടർ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒരു മാസം മുന്പ് പാടം ഉഴുതുമറിച്ച് പൂരത്തിന് ഒരുക്കാറുണ്ടായിരുന്നു വെള്ളക്കെട്ട് മൂലമാണ് പണികൾ വൈകിയത്. ആറാട്ടുപുഴ പൂരപ്പാടത്തുള്ള വെള്ളം വറ്റിക്കുന്നതിനും കനാൽ പോർച്ചയടക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. സർക്കാർ തലത്തിലുള്ള അപേക്ഷകൾ വിഫലമായപ്പോഴാണ് ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയർ തന്നെ പൂരം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഏകദേശം അഞ്ഞൂറുമീറ്റർ നീളത്തിൽ കനാലിന്റെ ചോർച്ചയുള്ള ഭാഗങ്ങൾ കോണ്ക്രീറ്റ് ചെയ്തു. കൂടാതെ പാടത്തുണ്ടായിരുന്ന വെള്ളം വറ്റിക്കുന്നതിന് പാടത്തിനരികിൽ കൂടി വലിയ കാനയുണ്ടാക്കി. എൻജിൻവച്ചാണ് വെള്ളം പന്പ് ചെയ്ത് പാടം വറ്റിച്ചത്. പൂരത്തിന് എട്ട് നാൾ ബാക്കി നിൽക്കെ പൂരത്തിന്റെ പ്രധാന ആകർഷണവും ഭക്തിനിർഭരവുമായ കൂട്ടിയെഴുന്നെള്ളിപ്പ് നടക്കുന്നത് ഈ പാടത്തുവച്ചാണ്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരപ്പാടം സജ്ജമാക്കുന്നത്.
ആറാട്ടുപുഴ ക്ഷേത്രത്തിൽ നെയ്യ് സമർപ്പണം തുടങ്ങി
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി ഭക്തർ ശാസ്താവിന് ഇന്നലെ രാവിലെ മുതൽ നെയ്യ് സമർപ്പണം തുടങ്ങി. നടപ്പുരയിൽ ഒരുക്കിയിരിക്കുന്ന ഓട്ടുരുളിയിലാണ് ഭക്തർ കൂട്ടമായി നറുനെയ് സമർപ്പിക്കുന്നത്.
പൂരം കഴിയുന്നതുവരെയുള്ള ദിവസങ്ങളിൽ ഭക്തർക്ക് നെയ്യ് സമർപ്പിക്കാം. എല്ലാ ദിവസങ്ങളിലും ശ്രീലകത്തെ എല്ലാ വിളക്കുകളിലും നെയ്യാണ് ഉപയോഗിക്കുന്നത്. പങ്കാളി ക്ഷേത്രങ്ങളിലും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി നെയ്യ് സമർപ്പിച്ചു.
തൃപ്രയാർ, ഉൗരകം, ചേർപ്പ്, ചാത്തക്കുടം, അന്തിക്കാട്, തൊട്ടിപ്പാൾ, കടലാശേരി പിഷാരിക്കൽ, എടക്കുന്നി, അയ്കുന്ന്, തൈക്കാട്ടുശേരി, കടുപ്പശേരി, ചൂരക്കോട്, പൂനിലാർക്കാവ്, ചാലക്കുടി പിഷാരിക്കൽ, ചക്കംകുളങ്ങര, കോടന്നൂർ, നാങ്കുളം, ശ്രീമാട്ടിൽ, നെട്ടിശേരി, കല്ലേലി, ചിറ്റിച്ചാത്തക്കുടം, മേടംകുളം എന്നീ ക്ഷേത്രങ്ങളിലും പെരുവനം ഗ്രാമാധിപക്ഷേത്രമായ പെരുവനം മഹാദേവക്ഷേത്രത്തിലും തിരുവുള്ളക്കാവ് ക്ഷേത്രത്തിലും പിടിക്കപ്പറന്പ്, വല്ലച്ചിറ, പല്ലിശേരി, കണ്ഠേശ്വരം, നറുകുളങ്ങര ക്ഷേത്രങ്ങളിലും അകമല, പടിഞ്ഞാറ് എടത്തിരുത്തി അയ്യപ്പൻകാവ്, ഉഴുവത്ത് ശാസ്താ ക്ഷേത്രങ്ങളിലും ദേവസ്വം കീഴേടങ്ങളായ ഞെരൂക്കാവ്, ചിറ്റേങ്ങര, തൊട്ടിപ്പാൾ മഹാവിഷ്ണു, തൃക്കണ്ഠപുരം ക്ഷേത്രങ്ങളിലും നെയ് സമർപ്പിച്ചു. ആറാട്ടുപുഴ ക്ഷേത്രത്തിൽ സന്പൂർണ നെയ്വിളക്ക് ഞായറാഴ്ച നടക്കും.
പൂരം പ്രശ്നോത്തരി ഇന്ന്
ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടത്തുന്ന ആറാട്ടുപുഴ പൂരം പ്രശ്നോത്തരി ഇന്ന് രാവിലെ 9ന് നടക്കും. കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാടിന്റെ സ്മരണാർഥം ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പൂരം പ്രശ്നോത്തരി സംഘടിപ്പിക്കുന്നത്.
ആദ്യ മൂന്നുസ്ഥാനത്തെത്തുന്ന വിജയികൾക്ക് ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത തങ്കപ്പതക്കവും പ്രശസ്തിപത്രവും ഉപഹാരവും 28ന് വൈകീട്ട് ആറിന് ക്ഷേത്രാങ്കണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ സമ്മാനിക്കും. പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രശ്നോത്തരിയിൽ പങ്കെടുക്കുവാൻ അർഹതയുള്ളത്.