കൊച്ചി: മരണശേഷം തന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്നതായിരുന്നു വി.കെ. ജോസഫിന്‍റെ ആഗ്രഹം. മരണം അവശേഷിപ്പിച്ച തീരാവേദനയിലും ജോസഫിന്‍റെ അന്ത്യാഭിലാഷം നിറവേറ്റാനായതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് കുടുംബാംഗങ്ങള്‍.

ഇന്ത്യന്‍ നേവിയില്‍ വര്‍ഷങ്ങളുടെ സേവനത്തിനുശേഷം സാമൂഹികസന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറി നടന്ന വാഴക്കാല സ്വദേശി വി.കെ. ജോസഫ് (79) ആണ് മരണശേഷവും വേറിട്ട വഴിയിലൂടെ മാതൃകയായത്.

വാഴക്കാല സെന്‍റ് കുര്യാക്കോസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഇന്നലെ വൈകുന്നേരം മൂന്നിനു നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം ബന്ധുക്കള്‍ മൃതദേഹം അമൃത മെഡിക്കല്‍ കോളജിന് കൈമാറി. ഇങ്ങനെയൊരു ആഗ്രഹം മൂന്നുമാസം മുമ്പേ പിതാവ് അറിയിച്ചിരുന്നു. അച്ഛന്‍റെ മരണശേഷം ആ ആഗ്രഹം തങ്ങള്‍ സഫലമാക്കുകയായിരുന്നുവെന്ന് മകന്‍ ക്യാപ്റ്റന്‍ ജോര്‍ജ് സോണി പറഞ്ഞു.

ഇന്നലെ രാവിലെ ഒമ്പതിന് വാഴക്കാലയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ത്യന്‍ നേവിയില്‍ ഏവിയേഷന്‍ സേഫ്റ്റി എക്യുപ്‌മെന്‍റ് വിഭാഗത്തില്‍ 15 വര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹം 1965, 1971 യുദ്ധങ്ങളില്‍ ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പലില്‍ സേവനമനുഷ്ഠിച്ചു.

രാജ്യസേവനത്തിന് സമര്‍ സേവാ സ്റ്റാര്‍, പൂര്‍വി സ്റ്റാര്‍, പശ്ചിമി സ്റ്റാര്‍ എന്നീ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെല്‍സയില്‍ അംഗമായിരുന്ന വി.കെ. ജോസഫ് കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ്, സാമൂഹിക പ്രവര്‍ത്തകന്‍, സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘനാള്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായിരുന്നു.

അറിവ് നേടുന്നതിനും പകര്‍ന്നു കൊടുക്കുന്നതിലും ഏറെ ഉൽസുകനായിരുന്ന അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം കുട്ടികള്‍ക്ക് മോട്ടിവേഷൻ ക്ലാസുകളും കൗണ്‍സിലിംഗും മറ്റും നല്‍കുന്നതിലും സജീവമായിരുന്നു. 70 വയസിനുശേഷം എംഫില്‍, എംഎസ്‌സി സൈക്കോളജി ബിരുദങ്ങള്‍ നേടിയ അദ്ദേഹത്തിന്‍റെ കഠിനാധ്വാനവും അറിവ് നേടാനും സേവനം ചെയ്യാനുമുള്ള താല്പര്യവും തലമുറകള്‍ക്ക് മാതൃകയാണ്.

ഉഴവൂര്‍ സ്വദേശിനി മേരി ജോസഫാണ് ഭാര്യ. മറ്റു മക്കള്‍: സോയ ബാബു (ഫിസിയോതെറാപ്പിസ്റ്റ്, യുഎസ്എ), സോളി ജോസഫ് (അധ്യാപിക, യുഎഇ). മരുമക്കള്‍: ബാബു (യുഎസ്എ), അന്‍റു (യുഎഇ), ജിജി (ഇന്ത്യ പോസ്റ്റ്‌സ്).