കാലവർഷത്തിലും തകൃതിയായി സ്കൂൾ വിപണി
1564012
Sunday, June 1, 2025 4:57 AM IST
മൂവാറ്റുപുഴ: പുതിയ അധ്യായന വർഷമാരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുന്‍പേ തകൃതിയായ കാലവർഷം സ്കൂൾ വിപണിയെ സാരമായി ബാധിക്കാത്തത് വ്യാപാരികൾക്ക് ആശ്വാസമായി. കുട്ടികളെ ആകർഷിക്കാൻ കാർട്ടൂണ്‍ കഥാപാത്രങ്ങളുടെയും, സൂപ്പർ ഹീറോകളുടെയും ചിത്രങ്ങൾ പതിപ്പിച്ച ബാഗുകളും, കുടകളുമായി കാത്തിരുന്ന വിപണിയിൽ ദിവസങ്ങളായുള്ള കനത്ത മഴ ചെറിയോതിൽ തിരിച്ചടിയായെങ്കിലും വിപണനത്തെ കാര്യമായി ബാധിച്ചില്ലെന്ന് വ്യാപാരികൾ പറയുന്നു.
കുട്ടികൾക്കാവശ്യമായ പെൻസിൽ മുതൽ യൂണിഫോം വരെ വിപണിയിലെത്തിച്ചാണ് വ്യാപാരികൾ സ്കൂൾ വിപണിയെ വരവേറ്റത്. എന്നാൽ മൂവാറ്റുപഴയിലെ നഗരവികസന പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും കുട്ടികളുടെ സ്കൂൾ വിപണിയിൽ വ്യാപാരികൾ പ്രതീക്ഷയർപ്പിച്ചിരുന്നു.
300 രൂപയിലാരംഭിക്കുന്ന ബാഗുകൾ, ആനിമേഷൻ ചിത്രങ്ങളുള്ള ത്രീഡി ബാഗുകൾ, ചിത്രങ്ങൾ പതിപ്പിച്ചതും, പതിപ്പിക്കാതെയുമുള്ള കുടകൾ, ചെരുപ്പുകൾ, കുട്ടികൾക്കുള്ള മഴക്കോട്ടുകൾ, നോട്ട് ബുക്കുകൾ, ബോക്സുകൾ, ആകർഷകമായ പേന, പെൻസിലുകൾ, പുസ്തകങ്ങൾ പൊതിയുന്ന ബ്രൗണ്‍ പേപ്പർ റോളുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയവ മൂവാറ്റുപുഴയിലെ വിപണിയിലും മുൻ നിരയിലെത്തിയിട്ടുണ്ട്.
അതേസമയം സ്കൂൾ തുറക്കാൻ ഒരുനാൾ മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിന് തയാറായിരുന്ന രക്ഷിതാക്കൾ കനത്ത മഴയിൽ വലയുകയാണ്.