കാലടി പാലത്തിലേയും എംസി റോഡിലേയും അറ്റകുറ്റപ്പണിയിൽ വീഴ്ചയെന്ന് എംഎല്‍എ
1564006
Sunday, June 1, 2025 4:57 AM IST
കാലടി: കാലടി പാലത്തിലേയും എംസി റോഡിലേയും അറ്റകുറ്റപ്പണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ സമ്പൂര്‍ണ വീഴ്ചയാണെന്ന് റോജി എം. ജോണ്‍ എംഎല്‍എ. ചെങ്ങന്നൂര്‍ മുതല്‍ അങ്കമാലി വരെയുള്ള എം.സി റോഡിന്റെ പൂര്‍ണമായ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ നിയോഗിച്ചിരുന്ന കരാറുകാരന് മൂന്ന് മാസം മുമ്പ് തന്നെ പണികള്‍ നിര്‍ത്തിപ്പോയിരുന്നു.
ഈ വിഷയം നിരവധി തവണ പൊതുമരാമത്ത് വകുപ്പിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും മന്ത്രിതല മീറ്റിംഗില്‍ ഉന്നയിച്ചിട്ടും ഇതിന് തക്ക സമയത്ത് പരിഹാരം കാണാനുവാനായി പൊതുമരാമത്ത് വകുപ്പിന് കഴിയാത്തതിന്റെ ദുരിതമാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
മഴക്കാല പൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിലയിരുത്തുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത മന്ത്രിതല യോഗത്തിലുള്‍പ്പെടെ ഈ വിഷയം എംഎല്‍എ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇതില്‍ തക്ക സമയത്ത് നടപടിയെടുക്കുവാന്‍ സര്‍ക്കര്‍ തയാറായില്ല. മഴ ആരംഭിച്ചപ്പോള്‍ തന്നെ കാലടി പാലത്തിന്റെ ഇരുവശങ്ങളിലും കുഴികള്‍ രൂപപ്പെടുകയും എംസി റോഡില്‍ പലയിടങ്ങളിലും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിന് തക്ക സമയത്ത് അറ്റകുറ്റപണികള്‍ നടത്താന്‍ നിയോഗിച്ചിരുന്ന കമ്പനിയാണ് പ്രവര്‍ത്തികള്‍ അവസാനിപ്പിച്ച് പോയത്. ഇപ്പോള്‍ കരാറുകാരനെ വീണ്ടും ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ശക്തമായ മഴ പെയ്യുന്നത് മൂലം അറ്റകുറ്റപണികള്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. മഴക്കാലത്തിന് മുമ്പ് ചെയ്യേണ്ടിയിരുന്ന പ്രവര്‍ത്തികള്‍ സമയബന്ധിതമായി ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിയാത്തതുകൊണ്ടാണ് ഇപ്പോള്‍ ജനങ്ങള്‍ ഈ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നത്.
ഇത് എംസി റോഡിലൂടെ യാത്ര ചെയ്യുന്ന മുഴുവന്‍ ആളുകളേയും ബാധിക്കുന്ന പ്രശ്നമാണ്. തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കുന്നതോടുകൂടി ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാവുകയും ജനങ്ങളുടെ ബുദ്ധിമുട്ട് വര്‍ദ്ധിക്കുകയും ചെയ്യും. ഈ ഗൗരവമായ പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് റോജി എം. ജോണ്‍ എംഎല്‍എ മുന്നറിയിപ്പ് നല്കി.