മാമലക്കണ്ടത്ത് കാട്ടാന വീടും കൃഷിയും നശിപ്പിച്ചു
1564000
Sunday, June 1, 2025 4:44 AM IST
കോതമംഗലം: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിക്കു സമീപം ഞണ്ടുകുളത്ത് കാട്ടാന വീടും കൃഷിയും നശിപ്പിച്ചു. ഉന്നതിയിലെ ഷൈജു ചിന്നാണ്ടിയുടെ ഓലമേഞ്ഞ വീടാണ് പൂര്‍ണമായും നശിപ്പിച്ചത്. ആന പേടി കാരണം ഷൈജുവും കുടുംബവും തറവാട് വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് വീടും വീട്ടുസാമഗ്രികളും തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ഇവരുടെ വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പാത്രങ്ങളും സോളാര്‍ ലൈറ്റും ബാറ്ററിയും അടക്കം നശിപ്പിച്ചു. ഉദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ട്.
പിണവൂര്‍കുടി സിറ്റിക്ക് സമീപം താമസിക്കുന്ന ഉഷ വിജയകുമാറിന്റെ നിര്‍മാണത്തിലുള്ള വീടിനു മുകളിലേക്ക് കവുങ്ങ് മറിച്ചിട്ടായിരുന്നു ആന കേടുപാട് വരുത്തിയത്. ലൈഫ് മിഷന് പദ്ധതിയിൽ പണിയുന്ന വീടാണിത്. മഴയൊന്നാ ശമിച്ച് അടുത്ത ദിവസം മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റ് നടത്താനിരിക്കെയാണ് വീടിന് നേരെ ആനകലിയുണ്ടായത്.
പ്ലാസ്റ്റിക്ക് പടുതയില്‍ കെട്ടിപ്പൊക്കിയ ചോര്‍ന്നൊലിക്കുന്ന വീട്ടിലാണ് ഉഷയും കുടുംബവും താമസിക്കുന്നത്. സംഭവ സമയത്ത് ഉഷയും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് ബന്ധുവിനെയും കൊണ്ട് ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. ഇവിടെ ആനന്ദംകുടി ഭാഗത്ത് കഴിഞ്ഞ ദിവസം ആലയ്ക്കല്‍ വിഷ്ണവിന്റെ വീടും ആന അടിച്ച് തകര്‍ത്തിരുന്നു.
കുട്ടന്പുഴ ഞായപ്പിള്ളി മുസ്ലിം പള്ളിക്ക് സമീപം തെക്കുംതറ ടി.കെ. ചന്ദ്രന്റെ വീടിന് സമീപം ആന എത്തി തെങ്ങും വാഴയും ഉള്‍പ്പെടെ കൃഷികള്‍ നശിപ്പിച്ചു. ഹോളോബ്രിക്സ് കൊണ്ട് പണിത മതിലിന്റെ ഒരുഭാഗം തകര്‍ത്താണ് ആനകള്‍ പുരയിടത്തിലേക്ക് പ്രവേശിച്ചത്.
വയോധിക ദമ്പതികളും ഭിന്നശേഷിയുള്ള മകളും താമസിക്കുന്ന വീടിന് സമീപം ആന എത്തിയത് മുതല്‍ വീട്ടുകാര്‍ ഭീതിയിലാണ്. തട്ടേക്കാട് പക്ഷിസങ്കേതം പരിധിയുടെ വരുന്ന പ്രദേശമാണിവിടം.