മക്കൾ ജയിലിലായി; മനംനൊന്ത് പിതാവ് ജീവനൊടുക്കി
1536265
Tuesday, March 25, 2025 6:55 AM IST
പത്തനംതിട്ട: ക്വട്ടേഷന്‍ ആക്രമണത്തിന് പോയ യുവാക്കളെ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചതിനു പിന്നാലെ പിതാവ് ജീവനൊടുക്കിയ സംഭവം വിവാദത്തിൽ. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തന്‍ വീട്ടില്‍ വൈ.മത്തായിയെയാണ് (ലെസ്ലി - 54) ഞായറാഴ്ച ഉച്ചയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സിപിഎം പ്രാദേശിക നേതാക്കൾ നൽകിയ ഒരു ക്വട്ടേഷനുമായി ബന്ധപ്പെട്ട് മത്തായിയുടെ മക്കളായ ലിബിൻ, എബിൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.
കേസില്‍ മത്തായിയുടെ മക്കളായ ലിബിന് കെ. മത്തായി(29), എബിന് കെ. മത്തായി (28) എന്നിവരടക്കം മൂന്നു പേരെ കോടതി 20 വര്‍ഷം കഠിന തടവിനും 45,000 രൂപ വീതം പിഴയൊടുക്കുന്നതിനും കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടില്‍ ബിനോയ് മാത്യു(50)വാണ് ഈ കേസില്‍ മൂന്നാം പ്രതി. തണ്ണിത്തോട് മണ്ണിറ പറങ്ങിമാവിള വീട്ടില്‍ സഞ്ജു(33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാര്‍ച്ച് 31 ന് വൈകുന്നേരം 5.30 ന് ഈറച്ചപ്പാത്തില്‍ പ്രതികള്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്.
പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അന്നത്തെ സിപിഎം പ്രദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു സഞ്ജുവിനെ ആക്രമിച്ചതെന്ന് ആരോപണമുണ്ട്.
സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നില്‍ വച്ച് സഞ്ചുവും ബിനോയിയും തമ്മിലുണ്ടായ തര്‍ക്കമാണ് പിന്നീട് ക്വട്ടേഷന്‍ ആക്രമണത്തിലേക്ക് നയിച്ചത്. സഞ്ജുവിനെ ആക്രമിച്ച് മൃതപ്രായനാക്കിയതോടെ പോലീസ് പിടിയിലായ മൂന്നു പേരും 75 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞു.
പിന്നീട് ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പറയുന്നു.
പ്രതികള്‍ തന്നെ കേസ് നടത്തേണ്ടി വന്നു. മത്തായിയുടെ കുടുംബാംഗങ്ങള്‍ എല്ലാം തന്നെ സിപിഎം അംഗങ്ങളാണ്. പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് സഹായം ലഭിക്കാതെ വന്നതോടെ ഇവര്‍ നിരാശയിലായിരുന്നു. കഴിഞ്ഞയാഴ്ച ചേര്‍ന്ന സിപിഎം മൂഴി ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ മത്തായി പൊട്ടിത്തെറിച്ചിരുന്നതായും തന്റെ മക്കളെ കോടതി ശിക്ഷിച്ചാല്‍ ജീവനൊടുക്കുമെന്ന് പറഞ്ഞിരുന്നതായുമുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.