അടൂർ നഗരസഭാ ബജറ്റിൽ വനിതാക്ഷേമ പ്രവർത്തനങ്ങൾക്കു മുൻഗണന
1536255
Tuesday, March 25, 2025 6:55 AM IST
അടൂർ: വനിതകളുടെ വിവിധ ക്ഷേമപദ്ധതികൾക്ക് മുൻതൂക്കം നൽകി അടൂർ നഗരസഭ ബജറ്റ്. 67.18 കോടി രൂപ വരവും 60.23 കോടി രൂപ ചെലവും 6.95 കോടി രൂപ നീക്കിയിരിപ്പും പ്രതീഷിക്കുന്ന ബജറ്റാണ് അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ അവതരിപ്പിച്ചത്. അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഷീ ലോഡ്ജ് നിർമാണത്തിന് 25 ലക്ഷം, വനിതകൾക്ക് ഇ ഓട്ടോറിക്ഷ പദ്ധതി 30 ലക്ഷം, വനിതകൾക്ക് ഓപ്പൺ ജിം 20 ലക്ഷം എന്നിങ്ങനെ 2025-26 വർഷത്തെ ബജറ്റ് മുൻതൂക്കം നൽകുന്നു. പട്ടികജാതി മേഖലയുടെ വികസനത്തിനും ഉന്നമനത്തിനും ഒരു കോടി, സമ്പൂർണ പാർപ്പിട പദ്ധതിയ്ക്ക് ഒരു കോടി, ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമി വാങ്ങി നൽകുന്നതിലേക്കായി 87 ലക്ഷം, വയോജനങ്ങളുടെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന നഗരവാസികളുടെയും ഉന്നമനത്തിനായി 35 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തി.
പറക്കോട് പഴയ ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിനായി ഒരു കോടിയും അനന്തരാമപുരം ചന്തയുടെ വികസനത്തിനായി ഒരു കോടിയും വയോജനങ്ങൾക്കായി ഹാപ്പിനസ് പാർക്ക് നിർമിക്കുന്നതിന് 30 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ ആയുർവേദ ആശുപത്രിയുടെ നവീകരണത്തിന് 30 ലക്ഷം,പന്നിവിഴ വലിയകുളം നവീകരണം 20 ലക്ഷം, അങ്കണവാടികളുടെ വികസനത്തിന് 15 കോടി, സ്കൂളുകളിൽ ലഹരി വിരുദ്ധ കാന്പെയിൻ നടത്തുന്നതിന് രണ്ട് ലക്ഷം രൂപയും വകയിരുത്തി.
വിവിധ വാർഡുകളിൽ റോഡുകളുടെയും പാലങ്ങളുടെയും ജോലികൾക്ക് 4.39 കോടി ലക്ഷം രൂപയും ഖരമാലിന്യ സംസ്കരണ സംവിധാനം വിപുലീകരിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് ഒരു കോടി രൂപയും വകയിരുത്തി. കൃഷി 16.75 ലക്ഷം, മൃഗസംരക്ഷണം 18.55 ലക്ഷം രൂപയും ഈ വർഷത്തെ നഗരസഭ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.