ആകാശിനു ജന്മനാടിന്റെ യാത്രാമൊഴി
പന്തളം: പന്തളം ഐരാണിക്കുഴി ശോഭാലയത്തിന്റെ അങ്കണത്തിൽ തടിച്ചുകൂടിയ എല്ലാവരും തന്നെ ഒരു തുള്ളി കണ്ണുനീരെങ്കിലും അവിടെ അർപ്പിച്ചിട്ടുണ്ടാകാം. അത്രയ്ക്കും ഹൃദയഭേദകമായിരുന്നു ആ വീട്ടിലെ കാഴ്ച. അലമുറയിടുന്ന അമ്മയും സഹോദരിയും. ആശ്വസിപ്പിക്കാനാകാതെ വിങ്ങിപ്പൊട്ടുന്ന ബന്ധുക്കൾ.
കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച ആകാശ് ശശിധരൻ നായരുടെ സംസ്കാരം ഇന്നലെ പന്തളം ഐരാണിക്കുഴിയിലെ വീട്ടുവളപ്പിലായിരുന്നു. പ്രതീക്ഷകൾ നൽകി ഓണം ആഘോഷിക്കാൻ എത്തുമെന്ന് അറിയിച്ച മകന്റെ മൃതദേഹം പെട്ടിക്കുള്ളിലാക്കി കൊണ്ടുവരുന്നത് കാണാനുള്ള ശേഷി ഇല്ലെന്നു പറഞ്ഞ് മാതാവ് ശോഭനകുമാരിയും സഹോദരി ശാരിയും മുറിക്കുള്ളിലായിരുന്നു.
ഏക മകന്റെ അകാലത്തിലെ വിയോഗം താങ്ങാൻ കഴിയാതെ രണ്ടുദിവസമായി ഒരേ കിടപ്പിലായിരുന്നു ശോഭനകുമാരി. ആകാശിന്റെ മൃതദേഹം വീട്ടിലെത്തിച്ചതിനു പിന്നാലെയാണ് ബന്ധുക്കൾ താങ്ങിയെടുത്ത് അവരെ മൃതദേഹത്തിരികിലേക്കു കൊണ്ടുവന്നത്. ഒപ്പം ഏക സഹോദരി ശാരിയെയും കൂട്ടിക്കൊണ്ടുവന്നു.
മകനെ ഒരുനോക്ക് കണ്ടതിനു പിന്നാലെ ആ മാതാവ് അലമുറയിട്ടു. ശോഭകുമാരിയെ താങ്ങിയെടുത്ത് ബന്ധുക്കൾ മാറ്റിയിരുത്തുകയായിരുന്നു. സഹോദരന്റെ മൃതദേഹത്തിനരികിൽ മോഹാലസ്യപ്പെട്ടു പോയ ശാരിയെ പിന്നീട് പുറത്തേക്ക് എത്തിച്ചതുമില്ല.
വെള്ളിയാഴ്ച വിമാനമാർഗം നെടുന്പാശേരിയിലെത്തിച്ച് അവിടെനിന്ന് ആംബുലൻസിൽ ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ വീട്ടിൽ കൊണ്ടുവന്നു. പന്തളം എസ്എച്ച്ഒ പ്രജീഷ് ശശിയുടെ നിയന്ത്രണമുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് മൃതദേഹം എത്തിച്ചത്.
ആകാശിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ആശുപത്രിയിൽനിന്നും വിലാപയാത്രയിൽ അണിനിരന്നത്. വീട്ടിലെത്തിച്ച മൃതദേഹം കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ഓടെ സഹോദരിയുടെ മകൻ അശ്വിൻ ചിതയ്ക്ക് തീകൊളുത്തി.
ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ
ആകാശിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധിയാളുകളാണ് പന്തളത്തേക്ക് ഒഴുകിയത്. ജനപ്രതിനിധികളും പൗരപ്രമുഖരും രാഷ്ട്രീയ, സാമുദായിക, മത നേതാക്കളും ഇതിലുൾപ്പെടുന്നു.
മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, നഗരസഭാ ചെയർപേഴ്സണൽ സുശീല സന്തോഷ്, അടൂർ ആർഡിഒ വി. ജയമോഹൻ, ഡിവൈഎസ്പി ജയരാജ്, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ഓർത്തഡോക്സ് വൈദികസംഘം ജനറൽ സെക്രട്ടറി ഫാ.ഡോ. നൈനാൻ വി. ജോർജ്,
എൻഎസ്എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി, മുൻ മന്ത്രി പന്തളം സുധാകരൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ,
കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻമാരായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി.കെ. ജോൺ, ഉന്നതാധികാര സമിതിയംഗം കെ.ആർ. രവി, യുഡിഎഫ് മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സക്കറിയ വർഗീസ്, ജി. രഘുനാഥ്, തോപ്പിൽ ഗോപകുമാർ, അനിൽ തോമസ്,
മഞ്ജു വിശ്വനാഥ്, പന്തളം മഹേഷ്, ബിജെപി ദേശീയ നിർവാഹക സമിതിയംഗം വിക്ടർ ടി. തോമസ്, എസ്എൻഡിപി യൂണിയൻ കൺവീനർ സുനിൽ മുണ്ടപ്പള്ളി തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ ആദരാഞ്ജലികൾ അർപ്പിച്ചു.